
ദില്ലി: എച്ച്ആർഡിഎസിനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരൻ. പോക്സോ കേസ് ഒതുക്കാൻ പണമൊഴുക്കിയെന്നും അജി കൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ വ്യക്തമാക്കി. മുൻ കേന്ദ്രമന്ത്രി ഡോ. എസ്.കൃഷ്ണകുമാറിനെതിരായ വ്യാജ പീഡന പരാതിക്ക് പിന്നിലും അജി കൃഷ്ണനാണെന്നും എച്ച്ആർഡിഎസിലെ ജീവനക്കാരിയെ ദുരുപയോഗം ചെയ്തെന്നും പരാതിക്കാരൻ ആരോപിച്ചു. ബിജെപി, ആർഎസ്എസ്, പ്രധാനമന്ത്രിയുടെ ഓഫിസ് എന്നിവയുമായി ബന്ധമുണ്ടെന്ന് വ്യാജ അവകാശവാദമാണ്. കോൺട്രാക്ടർമാരെ തെറ്റിദ്ധരിപ്പിച്ച് കോടികൾ എച്ച്ആർഡിഎസ് കൈകലാക്കി. എച്ച്ആർഡിഎസിന് എഫ്സിആർഎ ലൈസൻസ് ഇല്ലെന്നും പരാതിക്കാരൻ പറയുന്നു.
പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച കലണ്ടറും ഡയറിയും അച്ചടിക്കാൻ 25 ലക്ഷം രൂപ ചെലവാക്കി. ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ ഡയറിയും കലണ്ടറും ഉപയോഗിച്ചത്. ബിജെപിയുടെയും ആർഎസ്എസിൻ്റെയും പേര് ദുരുപയോഗം ചെയ്തു. ശശി തരൂരിന് പ്രഖ്യാപിച്ച സവർക്കറുടെ പേരിലുള്ള അവാർഡ് വിവാദത്തിലും വെളിപ്പെടുത്തലുണ്ട്. തരൂരിനെ നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും വരാമെന്ന് ഉറപ്പുനൽകിയിരുന്നില്ലെന്ന് പരാതിക്കാരൻ പറയുന്നു. പാക് ഷെല്ലാക്രമണത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാനെന്ന പേരിലും തട്ടിപ്പ് നടത്തിയെന്നും നൂറോളം വീടുകളുടെ പണി മാത്രമാണ് തുടങ്ങിയതെന്നും പരാതിക്കാരൻ പറഞ്ഞു. ഒരു ലക്ഷത്തോളം വീടുകൾ നിർമിക്കും എന്ന് വ്യാജ വാഗ്ദാനം നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം ആരോപണങ്ങൾ എല്ലാം കെട്ടിച്ചമച്ചതെന്നാണ് എച്ച്ആർഡിഎസ് വിശദീകരണം. എച്ച്ആർഡിഎസ് പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ, ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യു, അഡ്മിൻ സരിത പി.മേനോൻ എന്നിവരാണ് വാർത്താ സമ്മേളനം വിളിച്ച് ആരോപണങ്ങൾ നിഷേധിച്ചത്. സംഘടനയ്ക്ക് വിദേശ ഫണ്ട് കിട്ടുന്നുണ്ടെന്നും വ്യവസ്ഥാപിതമായ രീതിയിലാണ് പോകുന്നതെന്നും അവർ പറഞ്ഞു. എഫ് സി ആർ എ നിലവിൽ റിന്യൂവിലിന് നൽകിയിരിക്കുകയാണ്. സന്നദ്ധ സംഘടന എന്ന രീതിയിൽ ചെയ്യേണ്ടത് ചെയ്യുന്നത്. കേന്ദ്ര മാർഗ നിർദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. നിലവിൽ അജി കൃഷ്ണനെതിരായുള്ള പരാതി കേരളത്തിലെ വൈറൽ വിവാഹവുമായി ബന്ധപ്പെട്ട വിവാദം മറയ്ക്കാനുള്ള കരുക്കൂട്ടിയുള്ള നീക്കമാണെന്നും പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ ആരോപിച്ചു. പരാതിക്കാരൻ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് ഗൂഢാലോചന നടത്തിയ വിവരം ലഭിച്ചെന്നും ബിജു കൃഷ്ണൻ ആരോപിച്ചു.
എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ, പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ ജീവനക്കാരനാണ് പരാതി നൽകിയത്. അജി കൃഷ്ണനെ ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചു. 11 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കി എന്നാണ് പരാതി. 2024ലാണ് അതിക്രമം നടന്നതെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam