22 ദിവസമായി അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.

ദില്ലി: ദില്ലി ജന്തര്‍മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി നടത്തുന്ന സമരത്തിൽ സംഘർഷം. നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. 28 ദിവസമായി വാങ്ചുക്ക് നിരാഹാര സമരം നടത്തുകയാണ്. സോനം വാങ്ചുക്കിന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നതിനിടെയാണ് ദില്ലി പൊലീസിന്റെ നടപടി. ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടാണ് സിജെപി സമരം ചെയ്യുന്നത്. ജന്തർ മന്തറിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിചാർജ് നടത്തി. സമരക്കാരെ ഇവിടെ നിന്നും പൊലീസ് ഒഴിപ്പിക്കുകയാണ്. 

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സി ജെ പി നടത്തുന്ന അനിശ്ചിത കാല സമരത്തിന് വിവിധ പ്രതിപക്ഷ പാർട്ടികൾ പിന്തുണയുമായി രംഗത്തു വന്നിരുന്നു. എന്നാൽ കോൺഗ്രസ് ഈ പ്രതിഷേധത്തിന് ഔദ്യോഗികമാമായി പിന്തുണ പ്രഖ്യാപിക്കുന്നില്ലെന്ന് വിമർശനം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. പിന്നാലെ കോൺഗ്രസ് വക്താവും എം പി യുമായ പവൻ ഖേർ കഴിഞ്ഞ ദിവസം സിജെപി സമര വേദിയിലെത്തിയത്. അനിശ്ചിത കാല നിരാഹാരത്തിലുള്ള സോനം വാങ്ചുകിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച പവൻ ഖേര ജനാധിപത്യ പ്രതിഷേധങ്ങളെ മാനിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങണമെന്നും ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം ശശി തരൂർ വ്യക്തിപരമായി സി ജെ പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഇതുവരെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കാത്തതിൽ സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് തങ്ങളുടെതായ രീതിയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രതിഷേധവുമായി രംഗത്തുണ്ടെന്ന് വിശദീകരണവുമായി പവൻ ഖേര രംഗത്തെത്തിയത്.

ഇതിനിടെ അനിശ്ചിത കാല നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പരിശോധിച്ച ഡോക്ടർ വ്യക്തമാക്കിയിരുന്നു.. ഈ നിലയിൽ സമരം മുന്നോട്ട് പോകുകയാണെങ്കിൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഡോക്ർമാർ പറഞ്ഞിരുന്നു. ഏത് സമയത്തും വൈദ്യസഹായം നൽകാൻ സജ്ജമായി വൈദ്യസംഘം ജന്തർ മന്തറിൽ തുടരുന്നുണ്ട്. ജൂലൈ 20-ന് സി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്റ് മാർച്ചിലേക്ക് കോൺഗ്രസ് ഉൾപ്പെടെയുള്ള മുഴുവൻ പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണ ഉറപ്പായതോടെ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാകും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming