
ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ 9 കുട്ടികളുള്‍പ്പെട 24 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തകരെത്തി തീപിടുത്തം നിയന്ത്രണവിധേയമാക്കി. താൽക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലാണ് തീ പടർന്നത്. 15 കുട്ടികളെ രക്ഷപ്പെടുത്തിയതായി ദൗത്യസംഘം അറിയിച്ചു. പരിക്കേറ്റവരെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിൽ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.. ഗെയിമിങ് സെന്റർ ഉടമ യുവരാജ് സിംഗ് സോളങ്കിക്കെതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗുജറാത്ത് സർക്കാർ 4 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റവർക്ക് 50000 രൂപയും ധന സഹായം നൽകും. തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചതായും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. അപകടം നടന്ന ടിആര്‍പി ഗെയിം സോണ്‍ പ്രവർത്തിച്ചത് മതിയായ രേഖകൾ ഇല്ലാതെയെന്ന് പോലീസ് വ്യക്തമാക്കി.
ഗെയിമിംഗ് സെന്ററിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു. പ്രാദേശിക ഭരണകൂടം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചനമറിയിച്ചു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam