
അലഹബാദ്: ജീവനാംശം തേടി സമർപ്പിച്ച ഹർജിയിൽ ഭർത്താക്കന്മാരുടെ ഉത്തരവാദിത്തം വ്യക്തമാക്കുന്ന സുപ്രധാന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയെ പരിരക്ഷിക്കേണ്ടത് ഭർത്താവിന്‍റെ നിയമപരവും പവിത്രവുമായ കടമയാണെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്‍റെ ആകെ വരുമാനത്തിന്‍റെ 25 ശതമാനം വരെ ജീവനാംശമായി ഭാര്യയ്ക്ക് നൽകാൻ കോടതിക്ക് ഉത്തരവിടാമെന്നും ജസ്റ്റിസ് മദൻ പാൽ സിംഗ് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു.
ഷാജഹാൻപൂർ സ്വദേശിയായ സുരേഷ് ചന്ദ്ര എന്ന വ്യക്തി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ പരാമർശം. തന്‍റെ ഭാര്യയ്ക്ക് പ്രതിമാസം 3,000 രൂപ ജീവനാംശം നൽകണമെന്ന കുടുംബ കോടതി ഉത്തരവിനെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. താൻ ഒരു സാധാരണ തൊഴിലാളി ആണെന്നും ഇത്രയും തുക നൽകാൻ കഴിയില്ലെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാൽ, ശാരീരിക വൈകല്യങ്ങൾ ഒന്നുമില്ലാത്ത ആരോഗ്യവാനായ ഒരാൾക്ക് അധ്വാനിച്ച് പണം കണ്ടെത്താനും ഭാര്യയെ സംരക്ഷിക്കാനും ബാധ്യതയുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.
നിലവിലെ സാഹചര്യത്തിൽ ഒരു തൊഴിലാളിക്ക് പോലും മാസം 18,000 രൂപ വരെ സമ്പാദിക്കാമെന്നും അതിന്‍റെ 25 ശതമാനമായ 4,500 രൂപ വരെ ജീവനാംശം നൽകാൻ നിയമപരമായി ബാധ്യതയുണ്ടെന്നും കോടതി കണക്കുകൾ നിരത്തി വ്യക്തമാക്കി. അതിനാൽ കുടുംബ കോടതി നിശ്ചയിച്ച 3,000 രൂപ എന്ന തുക വളരെ കുറവാണെന്നും അതിൽ ഇളവ് നൽകാനാവില്ലെന്നും കോടതി ഉത്തരവിട്ടു. ഉയർന്ന വിദ്യാഭ്യാസമുണ്ടെന്നോ ജോലി ചെയ്യാൻ പ്രാപ്തിയുണ്ടെന്നോ ഉള്ള കാരണങ്ങൾ പറഞ്ഞ് ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കാൻ ഭർത്താവിന് കഴിയില്ലെന്നും മറ്റൊരു സമാന കേസിൽ കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പ്രായമായ മാതാപിതാക്കളെയും കുട്ടികളെയും സംരക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഭാര്യയുടെ സംരക്ഷണമെന്നും കോടതി അടിവരയിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam