
ഗ്വാളിയോർ: എപ്പോഴും മൊബൈൽ ഫോണിൽ സമയം ചിലവഴിക്കുന്ന ഭർത്താവിനെ പരീക്ഷിക്കാൻ ഭാര്യ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈൽ സൃഷ്ടിച്ച് നടത്തിയ നീക്കങ്ങൾ ഒടുവിൽ പരാതിയായി പൊലീസ് സ്റ്റേഷനിലെത്തി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള മധോഗഞ്ച് സ്വദേശിയായ യുവതിയാണ് താൻ കൈയോടെ പിടികൂടിയ ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. മറ്റൊരു ഫോൺ നമ്പറെടുത്ത് അത് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ഒരു യുവതിയുടെ വിവരങ്ങൾ നൽകി വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചായിരുന്നു യുവതിയുടെ പരീക്ഷണം. അതിൽ ഭർത്താവ് കുടുങ്ങുകയും ചെയ്തു.
സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന യുവാവും പരാതിക്കാരിയുമായി വിവാഹ ശേഷം കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ ബന്ധം മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ പിന്നീട് ഭർത്താവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ യുവതി ഫോൺ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും അത് പാസ്‍വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിരിക്കുകയാണെന്ന് മനസിലായി. രാത്രി വൈകിയും ഭർത്താവ് വാട്സ്ആപിൽ ചാറ്റ് ചെയ്യുന്നത് കണ്ട് യുവതി വഴക്കുണ്ടാക്കിയെങ്കിലും തന്നെ സംശയിക്കരുതെന്നും തനിക്ക് മറ്റൊരുമായും ബന്ധമില്ലെന്നും ഇയാൾ വാദിച്ചത്രെ.
എന്നാൽ ഈ ഉറപ്പുകൾ കൊണ്ടും വിശ്വാസം വരാതെ യുവതി ഭർത്താവിനെ പരീക്ഷിക്കാൻ കെണിയൊരുക്കുകയായിരുന്നു. മറ്റൊരു ഫോൺ നമ്പർ എടുത്ത് അത് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രൊഫൈലുണ്ടാക്കി മറ്റൊരു സ്ത്രീയെന്ന വ്യാജേന ഭർത്താവുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. താൻ അവിവാഹിതനാണെന്ന് ഇയാൾ ഈ പുതിയ ഓൺലൈൻ സുഹൃത്തിനോട് പറയുകയും ഇവരും തമ്മിൽ അടുപ്പം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് ഒരു റസ്റ്റോറന്റിൽ വെച്ച് കണ്ടുമുട്ടാമെന്ന് സമ്മതിച്ചു. പുതിയ കാമുകിയെ കാണാൻ റസ്റ്റോറന്റിലെത്തിയ യുവാവിനെ കാത്തിരുന്നത് പക്ഷേ ഭാര്യ തന്നെയായിരുന്നു.
കൈയോടെ പിടിക്കപ്പെട്ടതോടെ ഇരുവരും തമ്മിൽ റസ്റ്റോറന്റിൽ വെച്ച് രൂക്ഷമായ വാഗ്വാദമുണ്ടായി. ഒടുവിൽ പരാതിയായി സംഭവം പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. എന്നാൽ കേസെടുക്കുന്നതിന് പകരം ഇരുവർക്കും കൗൺസിലിങ് നൽകി അനുനയിപ്പിക്കാനായി പൊലീസ് ശ്രമം. ഒടുവിൽ നിയമ നടപടികളിലേക്ക് കടക്കാതെ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിൽ ഇരുവരെയും വിട്ടയച്ചതായി പൊലീസ് അറിയിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം