
ചണ്ഡിഗഢ്: വിവാദ പ്രസ്താവനയുമായി ഹരിയാന ഡിജിപി. ഥാര്‍ കാര്‍ ഉടമകള്‍ക്കും ഓടിക്കുന്നവര്‍ക്കുമെല്ലാം ഭ്രാന്താണെന്നാണായിരുന്നു ഹരിയാന ഡിജിപിയുടെ വിവാദ പരാമർശം. ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് മഹീന്ദ്ര ഥാറും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും ഉപയോഗിക്കുന്നത് ക്രിമിനല്‍ മനോഭാവമുള്ളവരാണെന്ന് ഹരിയാന ഡിജിപി അഭിപ്രായപ്പെട്ടത്. പിന്നാലെ തന്നെ ഡിജിപിയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചര്‍ച്ചയായിരിക്കുകയാണ്. എല്ലാ വാഹനങ്ങളും തടഞ്ഞ് പരിശോധിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു ഥാറിനെയും ബുള്ളറ്റിനെയും എങ്ങനെയാണ് പരിശോധനയില്‍ നിന്ന് ഒഴിവാക്കുകയെന്നും വാഹന പരിശോധനക്കിടെ പൊലീസുകാര്‍ മാന്യമായി പെരുമാറണമെന്നും എന്ന് പറഞ്ഞായിരുന്നു ഡിജിപിയുടെ പരാമര്‍ശങ്ങള്‍. ഥാര്‍ ഒരു കാറല്ല, അതൊരു പ്രസ്താവനയാണ്. ഞാന്‍ ഇങ്ങനെയാണ് എന്ന് പറയാനാണ് ഇത്തരം വാഹനങ്ങൾ ഓടിക്കുന്നവർ ശ്രമിക്കുന്നതെന്നാണ് ഹരിയാന ഡിജിപി വിശദമാക്കുന്നത്.
റോഡിൽ സ്ഥിരമായി അഭ്യാസങ്ങൾ കാണിക്കുന്നവയിൽ ഉൾപ്പെടുന്നവരാണ് ഥാർ ഓടിക്കുന്നവരും ബുള്ളറ്റ് ഓടിക്കുന്നവരുമെന്നാണ് ഡിജിപിയുടെ വാദം. ഓരാൾ തെരഞ്ഞെടുക്കുന്ന വാഹനം അയാളുടെ മനോഭാവത്തെയാണ് പ്രകടിപ്പിക്കുന്നത്. ഒരു അസിസ്റ്റന്റ് പൊലീസ് കമീഷണറുടെ മകന്‍ ഥാര്‍ ഓടിച്ച് ഒരാളെ ഇടിച്ചിട്ടു. മകനെ വിട്ടയക്കണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. കാരണം കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ പേരിലാണ്. അപ്പോള്‍ യഥാര്‍ഥ കുറ്റക്കാരന്‍ അദ്ദേഹം തന്നെയാണെന്നും ഉദാഹരണ സഹിതമാണ് ഡിജിപിയുടെ അവകാശവാദം.
പൊലീസുകാരുടെ പട്ടിക എടുത്താല്‍, എത്രപേര്‍ക്ക് ഥാര്‍ ഉണ്ടാകും? ആ വണ്ടി ആര്‍ക്കൊക്കെയുണ്ടോ, അവര്‍ക്കൊക്കെ ഭ്രാന്തായിരിക്കുമെന്നും ഡിജിപി പറയുന്നത്. ഹരിയാന ഡിജിപിയുടെ അഭിപ്രായത്തെ പിന്തുണച്ചും വിമര്‍ശിച്ചും വലിയ ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഹരിയാനയില്‍ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളാണ് ഡിജിപിയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഥാറുമായി ബന്ധപ്പെട്ട റോഡ് അപകടങ്ങളുടെ വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.