ഫോണുമായി ഉടൻ പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് പൊലീസ് നിർദേശം; സെക്കൻഡ് ഹാൻഡ് മൊബൈൽ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്

Published : Oct 30, 2025, 12:06 PM IST
mobile phones

Synopsis

രേഖകളില്ലാതെ സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ വാങ്ങുന്നത് നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ബെംഗളൂരു പോലീസ് മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ നടത്തിയ പ്രത്യേക പരിശോധനയിൽ CEIR പോർട്ടൽ വഴി 1,950 മോഷ്ടിച്ച ഫോണുകൾ പോലീസ് കണ്ടെടുത്തു. 

ബെംഗളൂരു: ശരിയായ രേഖകളില്ലാതെ സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബംഗളൂരു പൊലീസ്. ഇത്തരം ഇടപാടുകൾ സാമ്പത്തികമായും നിയമപരമായും പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് മുന്നറിയിപ്പ് നൽകി. രേഖകളില്ലാത്ത ഫോണുകൾ വാങ്ങുന്നവർക്ക് പണവും ഉപകരണവും ഒരുപോലെ നഷ്ടപ്പെടും. പണം മോഷ്ടാക്കൾക്ക് പോവുകയും, മോഷ്ടിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞാൽ ഫോണുകൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്യുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

സ്പെഷ്യൽ ഡ്രൈവും ഫോൺ വീണ്ടെടുക്കലും

കഴിഞ്ഞ ഒന്നര മാസമായി നഗരത്തിൽ നടത്തിയ പ്രത്യേക പരിശോധനയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു കമ്മീഷണർ. ഈ കാലയളവിൽ ബെംഗളൂരുവിൽ മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ 3.02 കോടി രൂപ വിലമതിക്കുന്ന 1,950 മൊബൈൽ ഫോണുകളാണ് സിറ്റി പൊലീസ് വീണ്ടെടുത്തത്. സെൻട്രൽ എക്യുപ്‌മെന്‍റ് ഐഡന്‍റിറ്റി രജിസ്റ്റർ (CEIR) പോർട്ടൽ ഉപയോഗിച്ച് കമാൻഡ് സെന്‍ററിലെ ഉദ്യോഗസ്ഥർ മൊത്തം 895 മോഷണം പോയതും നഷ്ടപ്പെട്ടതുമായ മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്തതായി പറഞ്ഞു.

ഐഎംഇഐ നമ്പറുകൾ ഉപയോഗിച്ച് ഉപകരണങ്ങൾ ട്രാക്ക് ചെയ്യാൻ ഈ പോർട്ടൽ സഹായിക്കും. 2024 മാർച്ച് മുതൽ കർണാടക സ്റ്റേറ്റ് പൊലീസ് ആപ്പ് വഴി ലഭിച്ച പരാതികളുടെയും വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് കേസുകൾ അന്വേഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ ഫോണിന്‍റെ ഐഎംഇഐ നമ്പർ സിഇഐആർ പോർട്ടലിൽ അപ്‌ലോഡ് ചെയ്താൽ, ഏതെങ്കിലും സിം കാർഡ് ഉപയോഗിച്ച് ഉപകരണം ഓൺ ചെയ്യുമ്പോൾ ഒരു അലേർട്ട് ലഭിക്കും.

ഇത് ഉപയോഗിച്ച് ഉപയോക്താവിനെ കണ്ടെത്തി ഹാൻഡ്‌സെറ്റ് വീണ്ടെടുക്കാൻ പൊലീസിന് കഴിയും. പിടിയിലായവരിൽ ഭൂരിഭാഗം പേരും സെക്കൻഡ് ഹാൻഡ് വിൽപ്പനക്കാരിൽ നിന്ന് മോഷ്ടിച്ച ഫോണുകൾ അറിയാതെ വാങ്ങിയവരാണെന്ന് അധികൃതർ അറിയിച്ചു. ട്രാക്ക് ചെയ്ത ഫോണുകളിൽ 765 എണ്ണം ബെംഗളൂരുവിൽ നിന്നാണ് വീണ്ടെടുത്തത്.

ഫോൺ വാങ്ങുമ്പോൾ മോഷണ മുതൽ അല്ല എന്ന് ഉറപ്പാക്കണം. മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുമുണ്ട്. ഫോണുകളുമായി പൊലീസ് സ്റ്റേഷനിൽ എത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ബസുകളിലും തിരക്കുള്ള സ്ഥലങ്ങളിലും ബഹളം സൃഷ്ടിച്ചാണ് മോഷണം നടക്കുന്നതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കവർന്ന ഫോണുകൾ അലുമിനിയം ഫോയിൽ കൊണ്ട് പൊതിയും. ഇതോടെ നെറ്റ്‌വർക്ക് ജാം ആകുമെന്നും പൊലീസ് മുന്നറിയിപ്പിൽ പറയുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'