
മാലി: ചരിത്രത്തിലാദ്യമായി ഇന്ത്യയെയും മാലിദ്വീപിനെയും ബന്ധിപ്പിച്ചുള്ള ഫെറി സര്‍വ്വീസിന് കരാറായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ആദ്യമായി വിദേശത്തേക്ക് പ്രധാനമന്ത്രി പോയതിന്റെ ഗുണം ലഭിച്ചിരിക്കുന്നത് കേരളത്തിനാണ്.
കേരളത്തിലെ കൊച്ചി തീരത്ത് നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ കുൽഹുദുഫുഷി എന്ന പവിഴദ്വീപിലൂടെ മാലിദ്വീപിന്റെ ആസ്ഥാനമായ മാലിയിലേക്കാണ് ഫെറി സര്‍വ്വീസ് ആരംഭിക്കുന്നത്. മാലിയിൽ നിന്ന് കൊച്ചിയിലേക്ക് 700 കിലോമീറ്ററാണ് കടൽദൂരം. കുൽഹുദുഫുഷിയിലേക്ക് 500 കിലോമീറ്ററാണ് കൊച്ചിയിൽ നിന്നുള്ള ദൂരം.
ഇരു രാജ്യങ്ങൾക്കുമിടയിൽ സ്ഥിരമായി പാസഞ്ചര്‍ കം കാര്‍ഗോ ഫെറി സര്‍വ്വീസ് ആരംഭിക്കാനാണ് തീരുമാനം. ഇതിന്റെ നടപടികൾ വേഗത്തിൽ ആരംഭിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകി കഴിഞ്ഞു. കരാര്‍ ഒപ്പുവയ്ക്കാൻ സാധിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്ന് മോദി മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പറഞ്ഞു.
പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള മോദിയുടെ ആദ്യത്തെ വിദേശയാത്രയാണ് ഇത്. ഏറെ നയതന്ത്ര പ്രാധാന്യമുള്ളതാണ് ഈ വിദേശയാത്രയെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഇന്നലെ ഗുരുവായൂര്‍ ക്ഷേത്രത്തിൽ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തിയ ശേഷം ബിജെപി പ്രവര്‍ത്തകരെ മോദി അഭിസംബോധന ചെയ്തിരുന്നു. വാരണാസി പോലെയാണ് തനിക്ക് കേരളമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിലെ ജനങ്ങൾ വിജയിപ്പിച്ചില്ലെങ്കിലും കേരളത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുമെന്ന് പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam