
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം വേറിട്ട രീതിയിൽ ആഘോഷമാക്കാനൊരുങ്ങി ബിജെപി തമിഴ്നാട് ഘടകം. മോദിയുടെ ജന്മദിനമായ നാളെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം നൽകാനാണ് തീരുമാനം. അതു മാത്രമല്ല, ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 720 കിലോഗ്രാം മത്സ്യം വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്.
ചെന്നൈയിലെ ഗവണ്മെന്റ് ആർഎസ്ആർഎം ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് സ്വർണമോതിരം നൽകുക. മത്സ്യബന്ധന വകുപ്പ് മന്ത്രി എൽ മുരുഗനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഓരോ മോതിരവും രണ്ട് ഗ്രാം തൂക്കത്തിലുള്ളതായിരിക്കും. അയ്യായിരം രൂപയടുത്താണ് ഒരു മോതിരത്തിന്റെ വിലയെന്നും മന്ത്രി പറഞ്ഞു. പത്ത് മുതൽ പതിനഞ്ച് മോതിരങ്ങൾ നല്കേണ്ടി വരുമെന്നാണ് കണക്കെന്ന് ബിജെപി പ്രാദേശിക ഘടകം വ്യക്തമാക്കി. ഇത് സൗജന്യമായി വിതരണം ചെയ്യുന്നതാണെന്നല്ല വിചാരിക്കേണ്ടത്. പ്രധാനമന്ത്രിയുടെ ജന്മദിനം ഞങ്ങളിങ്ങനെയാണ് ആഘോഷിക്കുന്നത് എന്നാണ് മനസിലാക്കേണ്ടത്. മന്ത്രി പറഞ്ഞു.
പാർട്ടി ദേശീയ നേതൃത്വം നൽകിയ നിർദ്ദേശമനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും അതിവിപുലമായ രീതിയിലാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കേണ്ടത്. സേവാ പഖ്വാഡ ആയി ആഘോഷിക്കണമെന്നാണ് നിർദ്ദേശം. ഇതനുസരിച്ച് രക്തദാന ക്യാംപ്, സൗജന്യ മെഡിക്കൽ ചെക്കപ്പുകൾ തുടങ്ങിയവയെല്ലാം സംഘടിപ്പിക്കുന്നുണ്ട്. കേക്ക് മുറിച്ച് ആഘോഷം പാടില്ലെന്ന് പ്രത്യേക നിർദ്ദേശമുണ്ട്.
മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മണ്ഡലത്തിലാണ് നാളെ 720 കിലോഗ്രാം മത്സ്യം സൗജന്യമായി നൽകുക. നരേന്ദ്രമോദിയുടെ 72ാം ജന്മദിനമാണ് നാളെ. അതാണ് 720 എന്ന കണക്കിന് പിന്നിലെ കാര്യം. പ്രധാൻമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി മത്സ്യവ്യാപാര മേഖലയ്ക്ക് ഉണർവ്വ് നൽകി. അതിനാലാണ് മത്സ്യം വിതരമം ചെയ്യാനുള്ള തീരുമാനം. പ്രധാനമന്ത്രി സസ്യാഹാരിയാണെന്നത് മറന്നിട്ടല്ല തീരുമാനമെന്നും മന്ത്രി മുരുഗൻ പറഞ്ഞു. തമിഴ്നാട്ടിൽ തീരദേശ ശുചീകരണ ദിനമായും മോദിയുടെ ജന്മദിനം ആഘോഷിക്കാനാണ് തീരുമിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam