
ചെന്നൈ: ചെന്നൈയിൽ ബി ജെ പി പ്രവർത്തകനിൽ നിന്ന് പിടിച്ചെടുത്ത 4 കോടി രൂപ കൈമാറണമെന്ന ആദായനികുതി വകുപ്പിന്റെ ആവശ്യം ജില്ലാ കളക്ടർ തള്ളി. പണവുമായി ബന്ധമില്ലെന്ന ബി ജെ പി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ പ്രസ്താവന വിശ്വാസത്തിലെടുക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. 10 ലക്ഷം രൂപയിൽ അധികമുള്ള പണം പിടിച്ചാൽ ആദായ നികുതി വകുപ്പിനെ വിവരം അറിയിക്കണമെന്ന തെരഞ്ഞെടുപ്പ് ചട്ടം പാലിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്താൻ പണം കൈയിൽ കിട്ടേണ്ട കാര്യമില്ലെന്നുമാണ് ചെങ്കൽപ്പെട്ട് ജില്ലാ കലക്ടറുടെ നിലപാട്. പണം തൽക്കാലം ട്രെഷറിയിൽ തന്നെ സൂക്ഷിക്കുമെന്നും ഐ.ടി വകുപ്പിനെ കളക്ടർ അറിയിച്ചു. തിരുനെൽവേലിയിലെ വോട്ടർമാർക്ക് നൽകാനെന്ന പേരിൽ തങ്ങൾക്ക് പണം കൈമാറിയതായി പ്രതികളുടെ മൊഴിയിലുള്ള ജയ്ശങ്കർ, ആസൈതമ്പി എന്നിവർക്കായുള്ള തെരച്ചിൽ ഊർജിതമാണെന്ന് തമിഴ്നാട് പൊലീസ് വ്യക്തമാക്കി.
പിടിച്ചെടുത്ത പണവുമായി തനിക്ക് ബന്ധമില്ലെന്ന ബിജെപി സ്ഥാനാർഥി നൈനാർ നാഗെന്ദ്രന്റെ പ്രസ്താവന പൊലീസ് വിശ്വസിക്കുന്നില്ല. പ്രതികൾ ട്രെയിൻ യാത്രയ്ക്കുള്ള എമർജൻസി ക്വാട്ടയ്ക്കായി അപേക്ഷ നൽകിയത് നൈനാരുടെ ലെറ്റർപാഡിലാണ്. സ്റ്റേഷനിലേക്ക് പോകും മുൻപ് മൂവരും നൈനാരുടെ ഹോട്ടലിൽ തങ്ങിയതും നൈനാറുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത് സംശയകരമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നും പൊലീസ് പറഞ്ഞു. വോട്ടർമാർക്ക് പണം നൽകാൻ ശ്രമിച്ച നൈനാറിനെ അയോഗ്യനാക്കണെമന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സി പി ഐ വ്യക്തമാക്കി. മൌനം വെടിഞ്ഞ കെ.അണ്ണാമലൈ പണവുമായി ബന്ധമില്ലെന്ന് നൈനാർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ശരിയായ അന്വേഷണം നടക്കട്ടേയെന്നും പ്രതികരിച്ചു.
'ഉചിതമായ നടപടി വേണം', ബിജെപി പ്രവര്‍ത്തകനിൽ നിന്ന് 4 കോടി പിടിച്ചതിൽ ഒടുവിൽ മൗനം വെടിഞ്ഞ് അണ്ണാമലൈ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam