
ദില്ലി: ത്രിപുരയിൽ ബംഗ്ലാദേശ് അതിർത്തി ഗ്രാമത്തിൽ നടന്ന നാല് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നയതന്ത്ര തർക്കം. ത്രിപുരയിലെ ബിദ്യാബിൽ ഗ്രാമത്തിൽ ഒരു ഇന്ത്യാക്കാരനും മൂന്ന് ബംഗ്ലാദേശികളും കൊല്ലപ്പെട്ട സംഭവത്തിലാണ് തർക്കം. ഇന്ത്യ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് പറഞ്ഞ് രംഗത്ത് വന്ന ബംഗ്ലാദേശ് സർക്കാരിനെ തള്ളിയ ഇന്ത്യ, സംഭവം നടന്നത് ഇന്ത്യയിലാണെന്നും കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നും കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ത്രിപുരയിൽ ഇന്ത്യാക്കാരനായ ഒരു ഗ്രാമീണനും രാജ്യത്തേക്ക് അനധികൃതമായി കുടിയേറിയ മൂന്ന് ബംഗ്ലാദേശ് പൗരന്മാരും കൊല്ലപ്പെട്ടത്. സംഭവത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ടാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ രംഗത്ത് വന്നത്. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം, ബംഗ്ലാദേശ് പൗരന്മാർ കൊലപ്പെടുത്തിയ സംഭവം മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമെന്ന് കുറ്റപ്പെടുത്തി.
തൊട്ടുപിന്നാലെയാണ് വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും മൂന്ന് കിലോമീറ്റർ മാറി ഇന്ത്യൻ അതിർത്തിയിലാണ് സംഭവം നടന്നതെന്നും കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ബംഗ്ലാദേശ് പൗരന്മാർ അനധികൃതമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി മോഷണശ്രമം നടത്തിയതാണ്. നാട്ടുകാർ പ്രതിരോധിച്ചപ്പോൾ അവർ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. നാട്ടുകാർ സ്വയം പ്രതിരോധിച്ചപ്പോഴാണ് മൂന്ന് പേരും മരിച്ചത്. രണ്ടുപേർ സംഭവ സ്ഥലത്തും മൂന്നാമൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മൂന്ന് മൃതദേഹങ്ങലും ബംഗ്ലാദേശ് അധികൃതർക്ക് കൈമാറിയെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ബംഗ്ലാദേശ് പൗരന്മാർ ഇരുമ്പ് ദണ്ഡുകളും കത്തികളും ഉപയോഗിച്ച് ത്രിപുരയിലെ ഗ്രാമീണരെ ആക്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗ്ലാദേശ് പൗരന്മാരുടെ ആക്രമണത്തിൽ ത്രിപുര ബിദ്യാബിൽ സ്വദേശിയായ ആൾ കൊല്ലപ്പെട്ടു. ഇതോടെയാണ് അക്രമികളെ നാട്ടുകാർ ചെറുത്തത്. അതിർത്തി സമാധാനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിശദീകരിച്ച ഇന്ത്യൻ വിദേശകാര്യ വക്താവ്, കള്ളക്കടത്ത് തടയുന്നതിനായി അതിർത്തി വേലി നിർമ്മിക്കാനുള്ള ശ്രമത്തെ ബംഗ്ലാദേശ് പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam