
ദില്ലി;എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയിൽ പതാക ഉയർത്തും. സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. പുതിയ വികസനപദ്ധതികൾ നാളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയിൽ പൂർത്തിയായി. നാളെ രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും.പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൌഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിൽ ഗൺ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്
7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇതിൽ കൊവിഡ് മുന്നണി പോരാളികളും , മോർച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉൾപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ എൻസിസി കോഡറ്റുമാരും ചെങ്കോട്ടയിലെ ചടങ്ങുകൾക്ക് സാക്ഷിയാകും ഏഷ്യാനെറ്റ് ന്യൂസ് വജ്രജൂബിലി യാത്രയിൽ പങ്കാളികളായ കേഡറ്റുകളെയും ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കൂടാതെ യൂത്ത് എക്സചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി 20ലധികം വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദില്ലിയിൽ നിയന്ത്രണങ്ങൾ കൂട്ടി. ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്, ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാറകളും ഘടിപ്പിച്ചിട്ടുണ്ട്.ചെങ്കോട്ടയ്ക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പട്ടം പറപ്പിക്കുന്നതിനും നിരോധനമൂണ്ട്.ഉത്തർപ്രദേശിൽ ഭീകരസംഘടനകളിൽപെട്ടവരെ കഴിഞ്ഞ ദിവസം പിടികൂടിയ പശ്ചാത്തലത്തിൽ ദില്ലി നഗരത്തിലാകെ കനത്ത ജാഗ്രതയ്ക്കാണ് നിർദ്ദേശം നല്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam