യുഎൻ മനുഷ്യാവകാശ കമ്മീഷനിൽ ഇന്ത്യക്കെതിരെ സ്വിറ്റ്സർലാൻഡ്, തിരിച്ചടിച്ച് ഇന്ത്യ, പാകിസ്ഥാനും വിമർശനം

Published : Sep 11, 2025, 08:21 AM IST
Kshitij Tyagi blasts Switzerland at UNHRC

Synopsis

യുഎന്‍ മനുഷ്യാവകാശ കൗൺസിലിൽ സംസാരിച്ച സ്വിറ്റ്സർലൻഡ്, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ദില്ലി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തെക്കുറിച്ച് സ്വിറ്റ്സർലൻഡ് പ്രതിനിധി നടത്തിയ പരാമർശങ്ങൾക്കെതിരെ ഇന്ത്യ. സ്വിസ് പ്രതിനിധിയുടെ സംഘത്തിന്റെ അഭിപ്രായങ്ങൾ ആശ്ചര്യകരവും ഉപരിപ്ലവവും വിവരമില്ലാത്തതുമാണെന്ന് ഇന്ത്യ വിമർശിച്ചു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലാണ് (UNHRC) സ്വിറ്റ്സർലൻഡിനെതിരെ ഇന്ത്യ രം​ഗത്തെത്തിയത്. ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ 60-ാമത് സെഷനിൽ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ വാക്കാലുള്ള പരാമർശത്തിന്മേലുള്ള പൊതു ചർച്ചയ്ക്കിടെയാണ് സംഭവം. 

കൗൺസിലിൽ സംസാരിച്ച സ്വിറ്റ്സർലൻഡ്, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് സ്വിറ്റ്സർലൻഡ് പ്രതിനിധി ആവശ്യപ്പെട്ടു. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം സ്വിറ്റ്സർലൻഡിനായതിനാൽ അവരുടെ നിരീക്ഷണങ്ങൾക്ക് കൂടുതൽ നയതന്ത്ര പ്രാധാന്യം ലഭിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ജനീവയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലെ കൗൺസിലറായ ക്ഷിതിജ് ത്യാഗി സ്വിറ്റ്സർലൻഡിന്റെ പ്രസ്താവനയെ തള്ളി.

അടുത്ത സുഹൃത്തും പങ്കാളിയുമായ സ്വിറ്റ്സർലൻഡ് നടത്തിയ ആശ്ചര്യകരവും ഉപരിപ്ലവവും വിവരമില്ലാത്തതുമായ പരാമർശങ്ങൾക്ക് മറുപടി നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ത്യാഗി പറഞ്ഞു. ഇന്ത്യയുടെ യാഥാർത്ഥ്യത്തോട് നീതി പുലർത്താത്തതും വ്യാജവുമായ വിവരണങ്ങൾ ഉപയോഗിച്ച് കൗൺസിലിന്റെ സമയം പാഴാക്കുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണെന്നും പകരം, വംശീയത, വ്യവസ്ഥാപിത വിവേചനം, വിദേശീയ വിദ്വേഷം തുടങ്ങിയ സ്വന്തം വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലുതും, ഏറ്റവും വൈവിധ്യപൂർണ്ണവും, ഊർജ്ജസ്വലവുമായ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഈ ആശങ്കകൾ പരിഹരിക്കാൻ സ്വിറ്റ്സർലൻഡിനെ സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്നും ഇന്ത്യൻ പ്രതിനിധി അറിയിച്ചു. ചർച്ചയ്ക്കിടെ പാകിസ്ഥാൻ നടത്തിയ പരാമർശങ്ങളെയും ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചു. രാഷ്ട്രീയ പ്രചാരണത്തിനായി പാകിസ്ഥാൻ കൗൺസിലിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച ത്യാഗി, അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്നുവെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'