
ദില്ലി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ പാകിസ്ഥാൻ അതിര്‍ത്തി മേഖലയില്‍ നടത്തിയ ആക്രമണശ്രമത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറന്നു. അതിര്‍ത്തി സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങള്‍ തുറക്കാനുള്ള സുപ്രധാന തീരുമാനമാണ് എയര്‍പോര്‍ട്ട് അതോറ്റിറ്റി ഓഫ് ഇന്ത്യ (എഎഐ) എടുത്തത്.
തീരുമാനം വന്നതിന് പിന്നാലെ ചണ്ഡിഗഢ് വിമാനത്താവളം തുറന്നു. വിമാനത്താവളങ്ങള്‍ തുറന്ന് വാണിജ്യ വിമാന സര്‍വീസുകള്‍ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അറിയിപ്പ്. മൂന്നു ദിവസത്തിനുശേഷമാണ് വിമാനത്താവളങ്ങള്‍ തുറന്നത്. മെയ് 15വരെ വിമാനത്താവളങ്ങള്‍ അടച്ചിടാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വരികയും അതിർത്തി ശാന്തമായതായി സൈന്യം വിലയിരുത്തിയതോടെയുമാണ് വിമാനത്താവളങ്ങള്‍ തുറന്നത്. അടച്ച 25 വ്യോമപാതകളിലെയും നോട്ടെം (അടച്ചിടാനുള്ള നോട്ടീസ്) പിൻവലിച്ചു. അന്താരാഷ്ട്ര വിമാനസർവീസുകളടക്കം വീണ്ടും തുടങ്ങും.
തുറന്ന വിമാനത്താവളങ്ങൾ: ശ്രീനഗർ, ജമ്മു, ഹിൻഡൺ, അധംപൂർ, അമൃത്സർ, സർസാവ, ഉത്തർലായ്, അവന്തിപൂർ, അംബാല, കുളു, ലുധിയാന, കിഷൻഗഢ്, പട്യാല, ഷിംല, കംഗ്ര, ഭട്ടിൻഡ, ജയ്‍സാൽമീർ, ജോധ്‍പൂർ, ബിക്കാനീർ, ഹൽവാര, പഠാൻകോട്ട്, ലേ, ചണ്ഡീഗഢ്, നല്യ, തോയ്‍സ് എന്നിവയും മുംബൈ ഫ്ലൈറ്റ് ഇൻഫോമേഷൻ റീജ്യണിന് കീഴിലുള്ള മുന്ധ്ര, ജാംനഗർ, രാജ്‍കോട്ട്, പോർബന്ദർ, കണ്ട്‍ല, കേശോഡ്, ഭുജ്.
അതേസമയം,യാത്രക്കാർ നേരത്തേ എത്തണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ല. ചെക്കിൻ ചെയ്യുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാര്‍ എത്തണം. ചെക്കിൻ ഗേറ്റുകൾ 75 മിനിറ്റ് മുന്നേ അടയ്ക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam