
ദില്ലി: അപൂർവ എർത്ത് മേഖലയിലെ ചൈനയുടെ ആധിപത്യം തടയാനുള്ള പ്രധാന നീക്കത്തിൽ, സിന്റേർഡ് അപൂർവ എർത്ത് പെർമനന്റ് മാഗ്നറ്റുകളുടെ (REPM) തദ്ദേശീയ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ബുധനാഴ്ച 7,280 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഏഴ് വർഷത്തെ പദ്ധതിക്ക് കീഴിൽ പ്രതിവർഷം 6,000 ടൺ ആർഇഎംപി തദ്ദേശീയമായി നിർമ്മിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകി. അപൂർവ എർത്ത് ഓക്സൈഡുകൾ ലോഹങ്ങളായും, ലോഹങ്ങൾ അലോയ്കളായും, അലോയ്കൾ പൂർത്തിയായ ആർഇഎംപികളായും പരിവർത്തനം ചെയ്യുന്ന സംയോജിത നിർമ്മാണ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് പദ്ധതി പിന്തുണ നൽകുമെന്നും കേന്ദ്ര ഘന വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗിക്കാവുന്ന ഊർജ്ജമേഖല, വ്യാവസായിക മേഖല, ഇലക്ട്രോണിക്സ് മേഖല എന്നിവയിൽ നിന്നുള്ള ആവശ്യകത അതിവേഗം വളരുന്നതിനാൽ, 2025 മുതൽ 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ REPM-കളുടെ ഉപഭോഗം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, ഇന്ത്യയുടെ REPM-കൾക്കായുള്ള ആവശ്യം പ്രധാനമായും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഈ സംരംഭത്തിലൂടെ, ഇന്ത്യ ആദ്യത്തെ സംയോജിത നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കും. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സ്വാശ്രയത്വം ശക്തിപ്പെടുത്തുകയും 2070 ഓടെ നെറ്റ് പൂജ്യം കൈവരിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. മത്സരാധിഷ്ഠിത ലേല പ്രക്രിയയിലൂടെ അഞ്ച് ഗുണഭോക്താക്കൾക്ക് മൊത്തം ശേഷി അനുവദിക്കും. ഓരോ ഗുണഭോക്താവിനും 1,200 മെട്രിക് ടൺ വരെ ശേഷി അനുവദിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പ്രതിവർഷം 6,000 MTPA (മെട്രിക് ടൺ) ശേഷി സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവകളെ നേരിടാൻ ചൈന അടുത്തിടെ ഈ മേഖലയിൽ ആധിപത്യം സ്ഥാപിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ ഈ നീക്കം. ലോകത്തിലെ 90 ശതമാനത്തിലധികം അപൂർവ എർത്ത് ധാതുക്കളും പ്രധാന യുഎസ് കമ്പനികളുടെ പ്രാഥമിക വിതരണക്കാരും ചൈനയാണ്.