
ദില്ലി: ഇന്ത്യൻ വ്യോമ സേനയ്ക്ക് കരുത്താകാൻ റഷ്യൻ മിസൈൽ എത്തുന്നു. നാലാമത്തെ എസ് 400 മിസൈൽ മെയ് ആദ്യത്തോടെ രാജ്യത്ത് എത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ് മാസം ആദ്യം റഷ്യയിൽനിന്ന് മിസൈൽ ഇന്ത്യയിൽ എത്തിക്കുമെന്ന് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടു നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ എസ് 400 മിസൈൽ സംവിധാനം ഇന്ത്യൻ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. 2018 ഒക്ടോബറിൽ ഇന്ത്യ റഷ്യയുമായി ഒപ്പുവെച്ച അഞ്ച് ബില്യൺ യുഎസ് ഡോളർ കരാറിൻ്റെ ഭാഗമായാണ് എസ് 400 മിസൈൽ സംവിധാനം എത്തിക്കുന്നത്. കരാർ പ്രകാരം അഞ്ച് യൂണിറ്റ് എസ് 400 മിസൈൻ ആണ് റഷ്യ ഇന്ത്യയ്ക്ക് കൈമാറുക.
ഇതിൽ മൂന്ന് എണ്ണം നേരത്തെ ലഭിച്ചിരുന്നു. ഇതിനു പുറമേ, കഴിഞ്ഞ മാസം അഞ്ച് എസ്-400 മിസൈലുകൾ കൂടി വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതോടെ ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള എസ്-400 മിസൈലുകളുടെ എണ്ണം പത്തായി ഉയരും. എസ് 400ൻ്റെ നാലാമത്തെ യൂണിറ്റ് റഷ്യയിൽനിന്ന് കപ്പൽ മാർഗം പുറപ്പെട്ടുവെന്നാണ് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് ഇന്ത്യൻ തുറമുഖത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ രാജസ്ഥാൻ സെക്ടറിൽ വിന്യസിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. എസ് 400 പ്രവർത്തിപ്പിക്കാനുള്ള പരിശീലനം റഷ്യ ഇന്ത്യൻ സൈനിക സംഘത്തിന് നൽകിയിരുന്നു.
യുഎസിൻ്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ഇന്ത്യ എസ് 400 മിസൈലുകൾ വാങ്ങാൻ റഷ്യയുമായി കരാറിലേർപ്പെട്ടത്. കരാറുമായി മുന്നോട്ടുപോയാൽ ഇന്ത്യ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ വർഷം പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനുമായുള്ള സൈനിക സംഘർഷത്തിൽ ഇന്ത്യൻ വ്യോമസേന എസ് 400 മിസൈൽ സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. സംഘർഷം അവസാനിച്ച് ആഴ്ചകൾക്കകം അടുത്ത ബാച്ച് എസ് 400 മിസൈലുകൾ വാങ്ങാൻ ഇന്ത്യ നീക്കം ആരംഭിച്ചു. 400 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ വരെ ഉന്നമിടാൻ ശേഷിയുള്ള മിസൈൽ സംവിധാനമാണ് എസ് 400. ഇന്ത്യയുടെ ഹ്രസ്വ-ദീർഘദൂര എസ് 400 മിസൈലുകളുടെ എണ്ണം 280 ആയി ഉയർത്താൻ സർക്കാരിന് ആലോചനയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam