'അഫ്ഗാനിസ്ഥാൻ ഭീകരതാവളമാകരുത്'; പാക് ഇടപെടലിൽ ആശങ്കയറിയിച്ച് ഇന്ത്യയും അമേരിക്കയും

By Web TeamFirst Published Sep 25, 2021, 6:25 AM IST
Highlights

ഇന്തോ പസഫിക് മേഖലയുടെ സമാധാനത്തിനും വികസനത്തിനും ക്വാഡ് സഹായകരമെന്ന് മോദി ചൂണ്ടിക്കാട്ടി

ദില്ലി: അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിൽ ആശങ്ക പങ്കുവച്ച് ഇന്ത്യയും അമേരിക്കയും. അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും. അഫ്ഗാനിസ്ഥാൻ ഭീകരതാവളം ആകരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ വിപുലമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ജോ ബൈഡനും നരേന്ദ്ര മോദിയും പറഞ്ഞു.

വാഷിംഗ്ടണിൽ ഇരു നേതാക്കളും വിശദമായ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നൂറു കോടി വാക്സീൻ ഉൽപ്പാദിപ്പിക്കാൻ അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നൽകുമെന്ന് പ്രസിഡന്റ് ബൈഡൻ ക്വാഡ് ഉച്ചകോടിയിൽ പറഞ്ഞു. വ്യാപാര ബന്ധം ശക്തിപ്പെടുത്തണമെന്ന് മോദി ബൈഡനോട് ആവശ്യപ്പെട്ടു. നൂറ് കോടി ഡോസ് വാക്സീൻ ഇന്ത്യയിൽ ഉത്പാദിക്കുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി.

ഇന്തോ പസഫിക് മേഖലയുടെ സമാധാനത്തിനും വികസനത്തിനും ക്വാഡ് സഹായകരമെന്ന് മോദി ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ച ഇന്ത്യ-അമേരിക്ക ചരിത്രത്തിൽ പുതിയ അദ്ധ്യായമെന്ന് ബൈഡൻ പറഞ്ഞപ്പോൾ ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ച ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമുള്ളതെന്ന് മോദിയും വ്യക്തമാക്കി. പരസ്പരവിശ്വാസം വളർത്താൻ മഹാത്മ ഗാന്ധിയുടെ ആദർശം പ്രേരണയെന്നും ഇന്ത്യൻ പ്രധാനമന്ത്രി ബൈഡനോട് പറഞ്ഞു. ക്വാഡ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് അമേരിക്കയിൽ തുടർ വിദ്യാഭ്യാസത്തിനായി പുതിയ ഫെല്ലോഷിപ്പ് പദ്ധതിയും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

click me!