
ദില്ലി: പാകിസ്ഥാനുമായുള്ള അതിർത്തിയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളും ആരാധനാലയങ്ങളും സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പൊതുമേഖലാ സ്ഥാപനത്തിൽനിന്ന് ആറ് ട്രക്ക് ഘടിപ്പിച്ച AK-630 സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യൻ സൈന്യം പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് സൈന്യം പ്രൊപ്പോസൽ (ആർപിഎഫ്) സമർപ്പിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.അഡ്വാൻസ്ഡ് വെപ്പൺ ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡുമായി (AWEIL) ആറ് AK-630 എയർ ഡിഫൻസ് ഗൺ സിസ്റ്റങ്ങൾ വാങ്ങുന്നതിനായി ഇന്ത്യൻ ആർമി എയർ ഡിഫൻസ് പ്രപ്പോസൽ തയ്യാറാക്കിയിട്ടുണ്ട്. ഉയർന്ന തോതിലുള്ള ഫയറിങ് കപ്പാസിറ്റിയുള്ള 30എംഎം മൾട്ടി-ബാരൽ മൊബൈൽ എയർ ഡിഫൻസ് ഗൺ സിസ്റ്റമാണ് ഇതിനായി ആവശ്യപ്പെടുന്നതെന്ന് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ഈ സംവിധാനംട്രെയിലറിൽ ഘടിപ്പിച്ച് ഹൈ മൊബിലിറ്റി വാഹനം ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകും.
റഷ്യൻ നിർമ്മിതമായ ഫുള്ളി ഓട്ടോമാറ്റിക് ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റം (CIWS) നാവിക പ്രതിരോധത്തിനായി രൂപകൽപ്പന ചെയ്തതാണെങ്കിലും, ഈ തോക്കിന്റെ ഉപയോഗം വികസിക്കുകയും മിഷൻ സുദർശൻ ചക്രത്തിന്റെ ഭാഗങ്ങളിലൊന്നായി കാണുന്നു. 2035 ഓടെ മിഷൻ സുദർശൻ ചക്രത്തിന് കീഴിൽ നിർണായകമായ അതിർത്തി പ്രദേശങ്ങൾ അത്യാധുനിക സാങ്കേതികവിദ്യയും ശക്തമായ ആയുധ സംവിധാനങ്ങളും കൊണ്ട് സജ്ജീകരിക്കുമെന്ന് സർക്കാർ അടുത്തിടെ പറഞ്ഞിരുന്നു.
4 കിലോമീറ്റർ വരെ ദൂരവും മിനിറ്റിൽ 3,000 റൗണ്ട് വെടിവെപ്പ് ശേഷിയുമുള്ളതാണ് ഈ തോക്കുകൾ. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും ആളില്ലാ ഡ്രോണുകൾ, റോക്കറ്റ്, പീരങ്കികൾ, മോർട്ടാർ (യുആർഎഎം) എന്നിവയിൽ നിന്നുള്ള ഭീഷണി തടയാൻ ഉപയോഗിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam