നിസ്സഹായത പ്രകടിപ്പിച്ച് ഇൻഡിഗോ, സാധാരണ നിലയിലാകുക ഫെബ്രുവരി പത്തോടെയെന്ന് അറിയിപ്പ്; ഇന്നും സർവീസുകൾ റദ്ദാക്കും

Published : Dec 05, 2025, 04:15 AM IST
IndiGo Flight Cancellations

Synopsis

ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നതിനെ തുടർന്നുണ്ടായ പ്രതിസന്ധി ഫെബ്രുവരി 10 വരെ തുടർന്നേക്കും. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദമുണ്ടെന്ന് കമ്പനി സിഇഒ അറിയിച്ചു.

ദില്ലി: വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ പ്രതിസന്ധി ഉടൻ തീർക്കുന്നതിൽ നിസ്സഹായത പ്രകടിപ്പിച്ച് ഇൻഡിഗോ. സർവ്വീസുകൾ പൂർണ്ണമായും സാധാരണ നിലയിലാകാൻ ഫെബ്രുവരി 10 വരെ സമയമെടുത്തേക്കാം എന്നാണ് ഇൻഡിഗോ അറിയിച്ചത്. അതുവരെ വിമാന സർവ്വീസുകൾ വെട്ടികുറയ്ക്കും. തൽക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നു എന്ന് ഇൻഡിഗോ അറിയിച്ചു.

ജീവനക്കാരെ നിയമിക്കുന്നത് അടക്കമുള്ള നടപടികൾക്ക് സമയം എടുക്കും. യാത്രക്കാരോട് വാക്കു പാലിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പ്രതികരിച്ചു. അഞ്ഞൂറിലധികം സർവ്വീസുകൾ ഇതുവരെ റദ്ദാക്കി. സർവ്വീസുകൾ റദ്ദാക്കുന്നത് വെള്ളിയാഴ്ചയും തുടരേണ്ടി വരും എന്ന് കമ്പനി അറിയിച്ചു. ഫ്ളൈറ്റ് ഡ്യൂട്ടി സമയ പരിധിയിൽ താൽക്കാലിക ഇളവ് അടക്കം ശുപാർശ നല്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു.

ഇൻഡിഗോയുടെ 20 വർഷത്തെ ചരിത്രത്തിലാദ്യം

550ലേറെ സർവീസുകളാണ് വ്യാഴാഴ്ച മാത്രം ഇൻഡിഗോ റദ്ദാക്കിയത്. ഈ വിമാന കമ്പനിയുടെ 20 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സർവ്വീസുകൾ ഒരുമിച്ച് റദ്ദാക്കുന്നത്. തുടർച്ചയായി മൂന്നാം ദിവസമാണ് വിമാന സർവീസുകൾ തടസ്സപ്പെടുന്നത്. പൈലറ്റുമാരില്ലാത്തതും സാങ്കേതിക പ്രശ്‌നങ്ങളും അടക്കം നിരവധി ഘടകങ്ങൾ പ്രതിസന്ധിക്ക് കാരണമാണെന്നാണ് വിമാന കമ്പനിയുടെ വിശദീകണം.

അടുത്ത രണ്ടോ മൂന്നോ ദിവസം കൂടുതൽ വിമാനങ്ങൾ റദ്ദാക്കേണ്ടിവുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോ പ്രതിദിനം ഏകദേശം 2300 വിമാനങ്ങൾ പറത്തുന്നുണ്ട്. വ്യോമയാന മന്ത്രാലയവും ഡിജിസിഎയും ഇൻഡിഗോയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രതിസന്ധിയെ കുറിച്ച് ചർച്ച നടത്തി. പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്നതും സമയനിഷ്ഠ പുനഃസ്ഥാപിക്കുന്നതും എളുപ്പമുള്ള കാര്യമല്ലെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് ജീവനക്കാരോട് പറഞ്ഞു.

ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നെല്ലാം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. പുതിയ മാനദണ്ഡ പ്രകാരം ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്ന് തിരിച്ചറിയുന്നതിലും കൃത്യമായി ആസൂത്രണം നടത്തുന്നതിലും വീഴ്ച വന്നെന്ന് ഇൻഡിഗോ സമ്മതിച്ചു. കേന്ദ്ര സർക്കാരിന്‍റെ പുതിയ നിർദേശ പ്രകാരം പൈലറ്റുമാർക്ക് കൂടുതൽ വിശ്രമ സമയം നൽകേണ്ടതുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്
'ഇതുപോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം, സമ്മർദങ്ങൾക്ക് വഴങ്ങാത്തയാൾ': പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് പുടിൻ