
ദില്ലി: ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം. വിഷയത്തില്‍ ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. പ്രതിസന്ധിക്ക് പിന്നാലെ ഇന്നും സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍. വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്‍വീസുകള്ളാണ് ഇന്നലെ മാത്രം റദ്ദാക്കിയതായി ഇന്‍ഡിഗോ സിഇഒ വ്യക്തമാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്‍കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രതിസന്ധിയെ കുറിച്ച് ഉന്നത തല അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്‍റെ പശ്ചാത്തലത്തിൽ യാത്രക്കാർ മുന്നൊരുക്കങ്ങളെടുക്കണമെന്ന് വിമാനത്താവള കമ്പനി നിർദേശം നൽകി. ww.cial.aero ലിങ്ക് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവ്വീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാൻ ആണ് യാത്രക്കാർക്ക് നിർദ്ദേശം നൽകിയത്. ഭൂരിഭാഗം ഇൻഡിഗോ സർവ്വീസുകളും ഇന്നലെ റദ്ദാക്കിയിരുന്നു. 11 മണിക്കൂർ വരെ വൈകിയാണ് സർവ്വീസ് നടത്തിയ ചുരുക്കം വിമാനങ്ങളും യാത്ര തുടങ്ങിയത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് ഇൻഡിഗോയുടെ റാസ് അൽ ഖൈമ, കുവൈത്ത്, അബുദാബി, മസ്കത്ത്, മാലി സർവീസുകൾ മുടങ്ങിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ, അബുദാബി, ദുബായ് സർവീസുകളും മുടങ്ങി. ആഭ്യന്തര സെക്ടറിൽ ഇൻഡിഗോയുടെ 6 ഹൈദ്രാബാദ് സർവീസുകളാണ് റദ്ദാക്കിയത്. ചെന്നൈലേക്കുള്ള 5 സർവീസുകൾ മുടങ്ങിയിരുന്നു. റായ്പൂർ, ഡൽഹി, ബെംഗളൂരു, അഗത്തി, ഭുവനേശ്വർ, മുംബൈ, ജയ്പൂർ, വരാണസി, ലക്നൗ സർവീസുകളും മുടങ്ങി. ഇൻഡിഗോയുടെ സർവീസ് നടത്തിയ വിമാനങ്ങളാകട്ടെ 4 മുതൽ 11 മണിക്കൂർ വരെ വൈകിയാണ് പറന്നത്.