
ദില്ലി: പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ. ഇത്തരം മനുഷ്യത്വരഹിതമായ ഭീകരപ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് ഫോണിലൂടെയാണ് ഇറാൻ പ്രസിഡന്റ് അറിയിച്ചത്.
ഇത്തരത്തിലുള്ള ഭീകരാക്രമണത്തിന്റെ വേരുകൾ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സംഭാഷണത്തിനിടെ മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയും പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഗാന്ധിജിയും നെഹ്റുവും "സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവാഹകർ" ആയിരുന്നുവെന്നും അദ്ദേഹം വിശേഷിച്ചു.
മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു തുടങ്ങിയ പ്രമുഖ വ്യക്തികളെയും ഇറാൻ വളരെയധികം ബഹുമാനിക്കുന്നുവെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടിയെന്നും ഇന്ത്യയിലെ ഇറാനിയൻ എംബസി പറഞ്ഞു. ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാര, അടിസ്ഥാന സൗകര്യ സഹകരണം വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പെഷേഷ്കിയൻ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാൻ പ്രകോപനം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിൻവാങ്ങാൻ ഇന്ത്യ. പാകിസ്ഥാൻ പലയിടത്തും വെടിവയ്പ് തുടരുകയാണ്. സൈന്യം വ്യക്തമാക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിൽ നിയന്ത്രണ രേഖയിൽ പലയിടത്തും പാകിസ്ഥാൻ വെടിവയ്പ് നടത്തി. കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്.നിയന്ത്രണ രേഖയിൽ ഏത് സാഹചര്യം നേരിടാനും തയ്യാറെന്ന് സൈന്യം വ്യക്തമാക്കി.
ജമ്മുകാശ്മീരിൽ ഭീകരർക്കെതിരായ നടപടി തുടരുകയാണ് സൈന്യവും ജില്ലാ ഭരണകൂടവും. ഇന്നലെ രാത്രി ഒരു ഭീകരന്‍റെ വീട് സൈന്യം ബോംബിട്ട് തകർത്തു. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിന്‍റെ കുപ്വാരയിലുള്ള വീടാണ് തകർത്തത്. ഉഗ്ര സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പാകിസ്ഥാൻ സേന വെടിനിർത്തൽ കരാർ ലംഘിച്ച് പലയിടത്തും വെടിവെപ്പ് നടക്കുന്നുണ്ട്. ഇന്ത്യ തിരിച്ചടി നടത്തുന്നുണ്ട്. പാകിസ്ഥാൻ പ്രകോപനപരമായി വെടി വെക്കുകയാണെന്നാണ് സൈന്യം പറയുന്നത്. പാകിസ്ഥാന്‍റെ വിരട്ടൽ വേണ്ടെന്നും പ്രകോപനം തുടർന്നാൽ തിരിച്ചടി ഉറപ്പാണെന്നും ഇന്ത്യൻ സൈന്യം ആവർത്തിച്ച് വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ സാമൂഹികപ്രവര്‍ത്തകനെ ഭീകരർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...