
തിരുവനന്തപുരം: ജിഎസ്എൽവി-എഫ്17 ദൗത്യവിജയത്തിൽ പ്രതികരണവുമായി ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ. വിജയം ടീം വർക്കിന്റെയും സ്മാർട്ട് വർക്കിന്റെയും ഫലമെന്ന് വി നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെർഫക്ട് ലോഞ്ചാണ് നടന്നത്. ലക്ഷ്യമിട്ടതിനേക്കാൾ മികച്ച ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
170 X 29000 കിലോമീറ്റർ പരിക്രമണപഥമാണ് ലക്ഷ്യമിട്ടതെന്നും 171 X 31200 കിലോമീറ്റർ ഭ്രമണപഥത്തിലാണ് എത്തിച്ചതെന്നും വി നാരായണൻ പറഞ്ഞു. ഇതോടെ ഉപഗ്രഹത്തിന്റെ പ്രവർത്തന കാലാവധി കൂടുതൽ കിട്ടുമെന്നും അദ്ദേഹം അറിയിച്ചു.
ഈ സാമ്പത്തിക വർഷം ആറ് വിക്ഷേപണങ്ങൾ നടത്തുമെന്നും വി നാരായണൻ അറിയിച്ചു. ഒരോ മാസവും ഓരോ വിക്ഷേപണം എന്നതാണ് ലക്ഷ്യം. ഗഗൻയാൻ ഈ കലണ്ടർ വർഷം തന്നെ നടക്കും. നാവിക് ഉപഗ്രഹ വിക്ഷേപണവും ഉടൻ നടക്കും. വാണിജ്യ വിക്ഷേപണവും ഉണ്ടാകുമെന്ന് അറിയിച്ച അദ്ദേഹം ലക്ഷ്യങ്ങൾ നേടാൻ ഒരു ടീമായി പരിശ്രമിക്കുമെന്നും പറഞ്ഞു.
ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -05 നെ സുരക്ഷിതമായി ലക്ഷ്യമിട്ട ഭ്രമണപഥത്തിൽ എത്തിക്കാൻ ജിഎസ്എൽവി-എഫ്17ന് കഴിഞ്ഞതോടെ ഐഎസ്ആർഒ വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. പിഎസ്എൽവി പരാജയത്തിന് ശേഷമുള്ള തിരിച്ചുവരവ് ദൗത്യമായ ജിഎസ്എൽവി-എഫ്17 അതിഗംഭീരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ഐഎസ്ആർഒയ്ക്ക് ഇരട്ടിമധുരമാണ് നൽകുന്നത്. ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽനിന്ന് ഇന്ന് പുലർച്ചെ 2:55നായിരുന്നു വിക്ഷേപണം നടന്നത്. ഇരുപത്തിയേഴര മണിക്കൂർ നീണ്ട കൗണ്ട് ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. രാജ്യസുരക്ഷ മുതൽ ദുരന്തനിവാരണം വരെ വിവിധ മേഖലകളിൽ മുതൽക്കൂട്ടാകേണ്ട ഉപഗ്രഹമാണ് ഭ്രമണപഥത്തിൽ എത്തിച്ചിരിക്കുന്നത്. ഭൂസ്ഥിര പരിക്രമണപഥത്തിൽനിന്ന് മുഴുവൻ സമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam