പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചു. യുവാവിന്‍റെ മരണത്തിൽ സിബി-സിഐഡി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ചെന്നൈ: പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യുടെ വാഹനവ്യൂഹം തടഞ്ഞു നിർത്തി നിവേദനം നൽകാൻ ശ്രമിച്ചു. നീലങ്കരയിലെ വസതിയിൽ നിന്ന് മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയെ കാണുന്നതിനായി നിരവധി പേർ തടിച്ചു കൂടിയിരുന്നു.
മാർച്ചിൽ മാനാമധുര പൊലീസ് സ്റ്റേഷനിൽ വെച്ച് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ആകാശ് ഡെലിസന്റെ മാതാപിതാക്കളും ബന്ധുക്കളുമാണ് വാഹനവ്യൂഹം തടഞ്ഞ് വിജയ്‍യെ കാണാൻ ശ്രമിച്ചത്. യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആറ് പൊലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ സിബി-സിഐഡി അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ബാരിക്കേഡുകൾ മറികടന്ന സംഘം റോഡിലേക്ക് പ്രവേശിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു. ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെ ഒരു കോൺസ്റ്റബിൾ വീഴുകയും നിസ്സാര പരിക്കേൽക്കുകയും ചെയ്തു.
തോണ്ടിയാർപേട്ട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രാംകുമാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
