
ദില്ലി: കശ്മീര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയിലെത്തിച്ചത് ഹിമാലയന്‍ മണ്ടത്തരമായിരുന്നു. നെഹ്റുവിന്‍റെ വ്യക്തിപരമായ താല്‍പര്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നതെന്നും അമിത് ഷാ പറഞ്ഞു. ദില്ലിയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അമിത് ഷാ.
സര്‍ദാര്‍ വല്ലഭായ് പട്ടാല്‍ 630 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേര്‍ത്തപ്പോള്‍ ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക എന്ന ജോലി മാത്രമാണ് നെഹ്റുവിനുണ്ടായിരുന്നത്. എന്നാല്‍, 2019 ആഗസ്റ്റിലാണ് കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത്. ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ചും കശ്മീരിനെക്കുറിച്ചും ഇപ്പോള്‍ പോലും പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അതിനെക്കുറിച്ച് വിശദമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഷെയ്ക്ക് അബ്ദുള്ളയെ 11 വര്‍ഷമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ജയിലില്‍ പാര്‍പ്പിച്ചത്. വെറും രണ്ട് മാസമായപ്പോള്‍ അവര്‍ ഞങ്ങളെ ചോദ്യം ചെയ്യുകയാണ്. 41,000 പേരാണ് കശ്മീരില്‍ ഇതുവരെ കൊല്ലപ്പെട്ടത്. അങ്ങനൊയലോചിക്കുമ്പോള്‍, ടെലിഫോണ്‍ ബന്ധമില്ലാത്തത് മനുഷ്യാവകാശ ലംഘനമല്ല.
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിച്ചു. 1947 മുതല്‍ കശ്മീര്‍ പ്രശ്നമാണെന്ന് എല്ലവര്‍ക്കും അറിയാം. എന്നാല്‍, ചരിത്രം വളച്ചൊടിച്ചാണ് ജനത്തിന് മുന്നില്‍ അവതരിപ്പിച്ചത്. തെറ്റ് ചെയ്തവരാണ് ചരിത്രത്തെ വളച്ചൊടിച്ചത്. ജനത്തിന് മുന്നില്‍ യഥാര്‍ത്ഥ ചരിത്രം അവതരിപ്പിക്കാനും എഴുതാനും സമയമായെന്നും അമിത് ഷാ വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് യുഎന്നിന്‍റെയും അന്താരാഷ്ട്ര രാജ്യങ്ങളുടെയും പിന്തുണ ലഭിക്കാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര വിജയമാണെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam