ഇന്നലെ വൈകിട്ട് മുതൽ വീട്ടുതടങ്കലിലായിരുന്ന ഇരുവരെയും അറസ്റ്റ് ചെയ്ത് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.
കശ്മീർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റൊരു മുൻ മുഖ്യമന്ത്രി നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം ഗവൺമെന്‍റ് ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.
ഭരണഘടനയുടെ 370 ആം അനുച്ഛേദം റദ്ദാക്കുന്ന തീരുമാനം ഇന്ത്യയുടെ കറുത്ത ദിനമാണെന്നായിരുന്നു മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മഹാദുരന്തമാണെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ തുറന്നടിച്ചിരുന്നു. സമാനമായ അഭിപ്രായ പ്രകടനം തന്നെയാണ് ഒമർ അബ്ദുള്ളയും നടത്തിയത്. തീരുമാനം ഞെട്ടിക്കുന്നതും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം.