ഗൗരവ് ഗോഗോയ് എംപിയെ മത്സരിപ്പിക്കാന്‍ ഇറക്കിയതോടെ കേരളത്തില്‍ നിന്ന് മത്സര മോഹം അറിയിച്ച എംപിമാര്‍ക്ക് പ്രതീക്ഷ. അടുത്തയാഴ്ചയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വരുമെന്നാണ് സൂചന.

ദില്ലി: അസം തെരഞ്ഞെടുപ്പില്‍ ഗൗരവ് ഗോഗോയ് എംപിയെ മത്സരിപ്പിക്കാന്‍ ഇറക്കിയതോടെ കേരളത്തില്‍ നിന്ന് മത്സര മോഹം അറിയിച്ച എംപിമാര്‍ക്ക് പ്രതീക്ഷ. തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കേ എംപിമാര്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തിയേക്കും. തെര‌ഞ്ഞെടുപ്പ് സമിതി ചേരുന്നതിന് പിന്നാലെ അടുത്തയാഴ്ചയോടെ സ്ഥാനാര്‍ത്ഥി പട്ടിക വരുമെന്നാണ് സൂചന.

നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ട് നടപടികള്‍ക്ക് വേഗം കൂട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. അസമില്‍ 42 പേരുടെ ആദ്യ ഘട്ട പട്ടികയാണ് പുറത്ത് വിട്ടത്. പിസിസി അധ്യക്ഷനും എംപിയുമായ ഗൗരവ് ഗോഗോയെ ജോര്‍ഹട്ട് മണ്ഡലത്തില്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുകയാണ്. അസം കോണ്‍ഗ്രസിലെ പൊട്ടിത്തെറിയുടെ കൂടി പശ്ചാത്തലത്തിലാണ് ശക്തനായ സ്ഥാനാർത്ഥി തന്നെ നയിക്കാന്‍ വേണമെന്ന വിലയിരുത്തലില്‍ ഗൗരവ് ഗോഗോയിയെ ഇറക്കിയിരിക്കുന്നത്. എംപിമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് കഴിവതും ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മാറുന്ന സാഹചര്യത്തില്‍ ആ മണ്ഡലം നിലനിര്‍ത്തിയില്ലെങ്കിൽ ലോക് സഭയില്‍ പാ‍ർട്ടിയുടെ ശക്തിയെ അത് ബാധിക്കും.

എന്നാല്‍, ഗോഗോയിയെ അസമില്‍ ഇറക്കിയതോടെ കേരളത്തിലും അത്യാവശ്യ സാഹചര്യത്തില്‍ ആ നീക്കം ഉണ്ടായേക്കാമെന്ന പ്രതീക്ഷയിലാണ് മത്സരത്തിന് താല്‍പര്യപ്പെടുന്ന എംപിമാര്‍‍. കണ്ണൂരില്‍ മത്സരിക്കാന്‍ കെ സുധാകരന്‍ അവസാന ഘട്ടത്തിലും കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അടൂര്‍ പ്രകാശും എം കെ രാഘവനും മത്സരിക്കാന്‍ താല്‍പര്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. കെ ബാബു പിന്‍വാങ്ങിയതോടെ ഒരു പ്രമുഖ ഈഴവ മുഖം പട്ടികയില്‍ അനിവാര്യമാണെന്ന സാഹചര്യവും ഉരുത്തിരിഞ്ഞിട്ടുണ്ട്. എന്നാല്‍, എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമിതിയിലാകും ഇത് സംബന്ധിച്ച തീരുമാനം വരിക. കേരളത്തില്‍ കൂടി നടക്കുന്ന യോഗത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് പ്രഖ്യാപനം നടത്തും. അസമിന് പിന്നാലെ കേരളത്തിലെ പട്ടികയാകുമോ വരികയെന്നാണ് ആകാംക്ഷ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming