
ദില്ലി : ജമ്മു കാശ്മീരിലെ നൗഗാമിൽ സ്ഫോടകവസ്തു ശേഖരം പൊട്ടിത്തെറിച്ച സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ സർക്കാർ. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയുമാണ് സർക്കാർ നൽകുക. സ്ഫോടനത്തിൽ തകർന്ന പോലീസ് സ്റ്റേഷൻ കെട്ടിടവും, അടുത്തുള്ള നിരവധി വീടുകളും സർക്കാർ തന്നെ പുനർ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. അതേസമയം സ്ഫോടന കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ജമ്മു കാശ്മീർ ലഫ് ഗവർണർ മനോജ് സിൻഹ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
ചെങ്കോട്ട സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്നും രാജ്യം മുക്തമാകും മുൻപേയാണ് അടുത്ത സ്ഫോടനം നടന്നത്. ചെങ്കോട്ട സ്ഫോടനം നടത്തിയ ഭീകര സംഘം ഒളിപ്പിച്ചിരുന്ന സ്ഫോടക വസ്തുക്കൾ 9 നും പത്തിനും ഫരീദാബാദിൽനിന്നടക്കം പിടിച്ചെടുത്തിരുന്നു. ഈ സ്ഫോടക വസ്തുക്കൾ ജമ്മുകശ്മീരിലെത്തിച്ച് നൗഗാം സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ന ഗാം സ്റ്റേഷൻ അതിർത്തിയിൽ ജയിഷ് എ മുഹമ്മദിന് അനുകൂലമായ പോസ്റ്ററുകൾ കണ്ടതിനെ തുടർന്നുള്ള അന്വേഷണമാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചത്. രണ്ട് ദിവസമായി ഫോറൻസിക് സംഘം അടക്കം ഈ സ്ഫോടക വസ്തുക്കളുടെ പരിശോധന നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി 11.20 ഓടെയാണ് തുറസ്സായ സ്ഥലത്ത് സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചത്. ഉഗ്രസ്ഫോടനത്തിൽ നൗഗാം പോലീസ് സ്റ്റേഷടനും സമീപത്തെ കെട്ടിടങ്ങളും തകർന്നു. വൻ ശബ്ദത്തോടെ നടന്ന സ്ഫോടനം ഏറെ പരിഭ്രാന്തിക്കിടയാക്കി. 3 ഫോറൻസിക് ഉദ്യോഗസ്ഥർ, 2 റവന്യൂ ഉദ്യോഗസ്ഥർ, 2 ഫോട്ടോഗ്രാഫർമാർ, 1 അന്വേഷണ ഉദ്യോഗസ്ഥൻ, 1 സഹായി എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ 27 പേർ പോലീസ് ഉദ്യോഗസ്ഥരും, 2 റവന്യൂ ഉദ്യോഗസ്ഥരും 3 നാട്ടുകാരും ഉൾപ്പെടുന്നു. അപകടകാരണം കണ്ടെത്താൻ ശ്രമം തുടരുകയാണ്.
വളരെ ജാഗ്രതയോടെയാണ് സ്ഫോടക വസ്തുക്കൾ ജമ്മു കാശ്മീരിലേക്ക് എത്തിച്ചതെന്നും, വിദഗ്ധരുടെ അടക്കം സാന്നിധ്യത്തിലാണ് നടപടികൾ പൂർത്തിയാക്കിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. സ്ഫോടനത്തെ കുറിച്ച് മറ്റു വ്യാഖ്യാനങ്ങൾ വേണ്ടെന്നും അധികൃതർ പറയുന്നു.
സ്ഫോടനത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്ത് പി എ എഫ് എഫ് എന്ന സംഘടന ചില മാധ്യമങ്ങൾക്ക് സന്ദേശം നല്കിയിരുന്നു. ജയിഷ് എ മുഹമ്മദുമായി ബന്ധമുള്ള സംഘടനയാണിത്. സ്ഫോടക വസ്കുക്കൾ സൂക്ഷിച്ച സ്ഥലത്ത് ഐഇഡി സ്ഥാപിക്കുന്നതടതക്കം അട്ടിമറി നടന്നോ എന്ന സംശയം ഇതുണ്ടാക്കി. ഈ സാഹചര്യത്തിലാണ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam