
ദില്ലി: ഉത്തരാഖണ്ഡില്‍ (Uttarakhand) ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി (BJP) വിജയിക്കുമെന്ന് ജന്‍കി ബാത്ത് (Jan ki baat) സര്‍വേ. ജന്‍ കി ബാത്ത് ഫൗണ്ടറും സെഫോളജിസ്റ്റുമായ പ്രദീപ് ഭണ്ഡാരിയാണ് സര്‍വേ പുറത്തിറക്കിയത്. സെപ്റ്റംബര്‍ 20 മുതല്‍ 26 വരെയാണ് സര്‍വേ നടത്തിയത്. നിരവധി പേരുമായി നേരിട്ട് സംവദിച്ചാണ് സര്‍വേ നടത്തിയതെന്നും ജന്‍കി ബാത്ത് വ്യക്തമാക്കി.
ബിജെപിക്ക് 45 ശതമാനം വോട്ടാണ് സര്‍വേ പ്രവചിച്ചത്. കോണ്‍ഗ്രസ് 43 ശതമാനം വോട്ട് നേടുമെന്നും ആം ആദ്മി പാര്‍ട്ടി 12 ശതമാനം വോട്ടുനേടുമെന്നും സര്‍വേ പ്രവചിച്ചു. നിലവിലെ മുഖ്യമന്ത്രിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് 36ശതമാനം പേരും അഭിപ്രായപ്പെട്ടു. 45 ശതമാനം ആളുകള്‍ ഭരണവിരുദ്ധ വികാരമില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഭരിക്കുന്ന പാര്‍ട്ടിക്കെതിരെയും ഭരണവിരുദ്ധ വികാരമില്ലെന്ന് 55 ശതമാനം പേരും അഭിപ്രായപ്പെട്ടു.
മൂന്ന് തവണ മുഖ്യമന്ത്രിമാരെ മാറ്റിയെങ്കിലും മോദി ഫാക്ടര്‍ ബിജെപിക്ക് തുണയാകുമെന്നാണ് സര്‍വേ കണ്ടെത്തല്‍. എംഎല്‍എമാര്‍ക്കെതിരെയും ഭരണവിരുദ്ധ വികാരമില്ലെന്ന് 60ശതമാനം പേരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ പേരാണ് 40 ശതമാനം ആളുകളും നിര്‍ദേശിച്ചത്. നിലവിലെ മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിക്ക് 25 ശതമാനം പിന്തുണ മാത്രമേ ലഭിച്ചുള്ളൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam