
ദില്ലി: രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന കൊവിഡ് 19 നെ നേരിടാന്‍ ജനതാ കര്‍ഫ്യു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 22ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്കും രാത്രി 10 മണിക്കും ഇടയില്‍ എല്ലാ പൗരന്‍മാര്‍ സ്വയം ജനതാ കര്‍ഫ്യു പാലിക്കണം. ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും റോഡിലിറങ്ങരുതെന്നുമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇത് രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന വലിയ നിയന്ത്രണങ്ങള്‍ക്ക് മുന്നോടിയാണെന്നാണ് വിലയിരുത്തല്‍. കൊവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
എന്താണ് ജനതാ കര്‍ഫ്യൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം
ഇപ്പോള്‍ തന്നെ കൊവിഡ് 19ന്റെ സാമൂഹ്യ വ്യാപനം തടയുന്നതിനായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് 65 വയസിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കൊവിഡ് വ്യാപനം തടയാനും, രോഗബാധയുടെ പ്രത്യാഘാതം കുറയ്ക്കാനുമാണിത്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമേ ഇളവ് നല്‍കിയിട്ടുള്ളൂ.
പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചതോടെ നിരവധി പ്രചാരണങ്ങള്‍ പലകേന്ദ്രങ്ങളില്‍ നിന്ന് വന്നിരുന്നു. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണമായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍,
രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണം പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ നിഷേധിച്ചിരുന്നു.
രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്നാണ് വിശദമാക്കിയത്. ഒപ്പം എല്ലാ ജനങ്ങളും ഇതിനെ അതീവ ഗൗരവമായി തന്നെ എടുക്കണമെന്നും ആവശ്യപ്പെട്ടു. 'രാജ്യത്തെ 130 കോടി ജനങ്ങളോട് എനിക്ക് വലിയൊരു അഭ്യര്‍ത്ഥനയുണ്ട്, കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങളുടെ കുറച്ചുദിവസങ്ങള്‍ രാജ്യത്തിന് നല്‍കണം' എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.സ്ഥിതി മോശമായാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനകളാണ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam