
ദില്ലി: ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ ദില്ലി ഹൈക്കോടതിയെ സമീപിക്കും. വിവിധ വകുപ്പുകളുടെയും സെൻററുകളുടെയും ജനറൽ ബോഡി മീറ്റിംഗിൽ പുതുക്കിയ ഫീസ് വർധനവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഫീസ് വർധനവ് നിയമപരമായി നേരിടാൻ വിദ്യാർത്ഥി യൂണിയൻ നേരത്തെ തന്നെ ആലോചിച്ചിരുന്നു.
ഇതിന്‍റെ ഭാഗമായി യൂണിയൻ ഭാരവാഹികൾ യൂണിയന്‍റെ തന്നെ നിയമ സംഘവുമായി ചർച്ചകൾ നടത്തിയിരുന്നു. തുടര്‍ന്ന് ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ പൂർണ്ണമായി ബഹിഷ്ക്കരിക്കാൻ യൂണിയൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ജെഎൻയു കണ്ട ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് ക്യാമ്പസ് സാക്ഷിയാകുന്നത്. ഒക്ടോബർ മൂന്നിന് പുതിയ ഐഎച്ച്എ മാനുവൽ ഡ്രാഫ്റ്റ് സർവകലാശാല പുറത്തുവിട്ടത് മുതൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. ചർച്ച കൂടാതെ മാനുവൽ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam