
ദില്ലി: 'നരവംശശാസ്ത്രപരമായി' ഹിന്ദു ദൈവങ്ങൾ ഉയർന്ന ജാതിയിൽപ്പെട്ടവരല്ലെന്ന പരാമർശത്തിൽ വിശദീകരണവുമായി ജെഎൻയു വി സി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്. ഡോ. ബി.ആർ. അംബേദ്കറിനെയും ലിംഗനീതിയെയും കുറിച്ച് സംസാരിക്കുകയായിരുന്നു. പ്രസംഗത്തിൽ അദ്ദേഹത്തിന്റെ ചിന്ത എന്താണെന്ന് എനിക്ക് വിശകലനം ചെയ്യേണ്ടിവന്നു. അദ്ദേഹം തന്റെ പുസ്തകങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് പറഞ്ഞത്. അതൊന്നും തന്റെ ആശയങ്ങളല്ലെന്നും അവർ വിശദീകരിച്ചു.
അംബേദ്കർ മനുസ്മൃതിയെക്കുറിച്ച് ഒരുപാട് എഴുതിയിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന്റെ വീക്ഷണം വിശകലനം ചെയ്യുക മാത്രമാണ് ചെയ്തത്. അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ലിംഗനീതിയെക്കുറിച്ചാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വിശകലനം ചെയ്യുന്നത് പ്രധാനമായിരുന്നു. താൻ അംബേദ്കറെപ്പോലെ മഹാനല്ല. അക്കാദമിഷ്യൻ എന്ന നിലയിൽ ലിംഗഭേദത്തെയും നീതിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ഞാൻ വിശകലനം ചെയ്യുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് ദൈവങ്ങൾ ഉയർന്ന ജാതിയിൽപ്പെട്ടവരല്ലെന്ന പരമശിവൻ പോലും പട്ടികജാതിയിലോ ഗോത്രത്തിലോ ആയിരിക്കാമെന്നും പറഞ്ഞത്.
ജാതി സംബന്ധമായ അക്രമങ്ങൾ നിരന്തരം വാർത്തയാകുന്നതിനിടെയാണ് ശാന്തിശ്രീയുടെ പരാമർശം. അടുത്തിടെ ഒമ്പതുവയസ്സുള്ള ദളിത് ബാലൻ ഉൾപ്പെടെ ആക്രമിക്കപ്പെട്ട, ജാതി അക്രമത്തെക്കുറിച്ച് സംസാരിക്കവെ ആയിരുന്നു അവർ ഇങ്ങനെ പറഞ്ഞത് 'ഒരു ദൈവവും ഉയർന്ന ജാതിയിൽ പെട്ടതല്ല, നരവംശശാസ്ത്രപരമായി നമ്മുടെ ദൈവങ്ങളുടെ ഉത്ഭവം നിങ്ങളിൽ മിക്കവരും അറിഞ്ഞിരിക്കണം. ഒരു ദൈവവും ബ്രാഹ്മണനല്ല, ശിവൻ ഒരു ശ്മശാനത്തിൽ പാമ്പിനൊപ്പം ഇരിക്കുന്നതിനാലും ധരിക്കാൻ വളരെ കുറച്ച് വസ്ത്രങ്ങളുള്ളതിനാലും ഒരു പട്ടികജാതിയോ പട്ടികവർഗ്ഗ വിഭാഗമോ ആയിരിക്കണം. ബ്രാഹ്മണർ ശ്മശാനത്തിൽ ഇരിക്കുമെന്ന് ഞാൻ കരുതുന്നില്ല.
'ദൈവങ്ങൾ ബ്രാഹ്മണർ അല്ല, പരമശിവൻ പോലും പട്ടികജാതിയിലോ ഗോത്രത്തിലോ ആയിരിക്കാം': ജെഎൻയു വൈസ് ചാൻസലർ
ഡോക്ടർ ബി ആർ അംബേദ്ക്കർ ചിന്തകളെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരമ്പരയിൽ, അംബേദ്കറുടെ ചിന്തകൾ: ഏകീകൃത സിവിൽ കോഡ് ഡീകോഡിംഗ് എന്ന വിഷയത്തിൽ സംസാരികകുകയായിരുന്നു അവർ. മനുസ്മൃതിയിൽ സ്ത്രീകൾക്ക് നൽകിയ സ്ഥാനം അങ്ങേയറ്റം പിന്തരിപ്പനാണെന്നും അവർ പറഞ്ഞു. മനുസ്മൃതി പ്രകാരം എല്ലാ സ്ത്രീകളും ശൂദ്രരാണെന്ന് എല്ലാ സ്ത്രീകളും അറിയുക, അതിനാൽ ഒരു സ്ത്രീക്കും അവൾ ബ്രാഹ്മണനോ മറ്റെന്തെങ്കിലുമോ അവകാശപ്പെടാൻ കഴിയില്ല, വിവാഹത്തിലൂടെ മാത്രമേ നിങ്ങൾക്ക് ഭർത്താവിന്റെയോ പിതാവിന്റെയോ ജാതി ലഭിക്കൂ. ഇത് അങ്ങേയറ്റം അസാധാരണവും പിന്തിരിപ്പനുമായ കാര്യമാണെന്ന് ഞാൻ കരുതുന്നു.
ലക്ഷ്മിയോ ശക്തിയോ ജഗന്നാഥനോ ഉൾപ്പെടെയുള്ള 'നരവംശശാസ്ത്രപരമായി' ദൈവങ്ങൾ ഉയർന്ന ജാതിയിൽ നിന്നല്ല വരുന്നത്. വാസ്തവത്തിൽ, ജഗന്നാഥൻ ഗോത്രവംശജനാണ്. പിന്നെ എന്തിനാണ് ഈ വിവേചനം തുടരുന്നത്. ഇത് തീർത്തും മുഷ്യത്ത്വ വിരുദ്ധമാണ്. ബാബാസാഹെബിന്റെ ചിന്തകളെ നാം പുനർവിചിന്തനം ചെയ്യുകയും പുനഃക്രമീകരിക്കുകയും ചെയ്യുന്നതാണ് പ്രധാനം. അദ്ദേഹത്തെ പോലെ മഹത്തായ ചിന്തകളുള്ള ഒരു നേതാവും മോഡേൺ ഇന്ത്യയിൽ ഇല്ല. ഹിന്ദുയിസം ഒരു മതമല്ല, അതൊരു ജീവിത ശൈലിയാണ്. പിന്നെ എന്തിനാണ് നമ്മൾ വിമർശനങ്ങളെ ഭയക്കുന്നത്. സമൂഹത്തിൽ ചേർക്കപ്പെട്ട ജാതി വിവേചനത്തിനെതിരെ നമ്മളെ ആദ്യമായി ഉണർത്തിയത് ഗൌതമ ബുദ്ധനാണെന്നും അവർ കൂട്ടിച്ചേർത്തു.