
ന്യൂഡൽഹി: വടക്കുകിഴക്കൻ ഇന്ത്യയുടെ യാത്രാ-വാണിജ്യ മേഖലകളിൽ വൻ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന ചരിത്രപരമായ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. അസമിലെ ബ്രഹ്മപുത്ര നദിക്ക് താഴെ 15.79 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സംയുക്ത റോഡ്-റെയിൽ തുരങ്കം നിർമ്മിക്കുന്നതിനാണ് അനുമതി ലഭിച്ചത്. 18,662 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ ഗോഹ്‌പൂരിനെയും നുമലീഗഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാലുവരി ഗ്രീൻഫീൽഡ് പാത യാഥാർത്ഥ്യമാകും. ഇത്തരത്തിൽ നദിക്ക് അടിയിലൂടെയുള്ള റോഡ്-റെയിൽ തുരങ്കം ഇന്ത്യയിൽ ആദ്യത്തേതും ലോകത്തിലെ തന്നെ രണ്ടാമത്തേതുമാണ്.
നിലവിൽ നുമലീഗഡിൽ നിന്ന് ഗോഹ്‌പൂരിലേക്ക് എത്താൻ 240 കിലോമീറ്ററോളം ദൂരവും ആറ് മണിക്കൂറോളം സമയവുമാണ് വേണ്ടിവരുന്നത്. കാസിരംഗ ദേശീയ ഉദ്യാനം വഴി കടന്നുപോകുന്ന നിലവിലെ യാത്ര പുതിയ തുരങ്കം വരുന്നതോടെ മിനിറ്റുകൾക്കുള്ളിൽ സാധ്യമാകും. അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചരക്ക് നീക്കം സുഗമമാക്കാനും ലോജിസ്റ്റിക്സ് ചെലവ് ഗണ്യമായി കുറയ്ക്കാനും ഈ പദ്ധതി വലിയ തോതിൽ സഹായിക്കും. എഞ്ചിനീയറിംഗ് പ്രൊക്യുർമെന്റ് കൺസ്ട്രക്ഷൻ മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം തന്ത്രപ്രധാനമായ വലിയൊരു വികസന ശൃംഖലയ്ക്കാണ് ഇതിലൂടെ തുടക്കമിടുന്നത്. പ്രധാനപ്പെട്ട രണ്ട് ദേശീയ പാതകളെയും (എൻഎച്ച്-15, എൻഎച്ച്-715) റെയിൽവേ ലൈനുകളെയും ബന്ധിപ്പിക്കുന്ന ഈ ഇടനാഴി നാല് പ്രധാന റെയിൽവേ സ്റ്റേഷനുകൾ, രണ്ട് വിമാനത്താവളങ്ങൾ, രണ്ട് ഉൾനാടൻ ജലപാതകൾ എന്നിവയുമായും നേരിട്ട് ബന്ധിക്കപ്പെടും. ടൂറിസം, വ്യവസായ മേഖലകളിൽ പുതിയ വാതിലുകൾ തുറക്കുന്നതിനൊപ്പം ഏകദേശം 80 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വടക്കുകിഴക്കൻ മേഖലയുടെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ ഈ തുരങ്കം ഒരു നിർണ്ണായക നാഴികക്കല്ലാകുമെന്നുറപ്പാണ്. കഴിഞ്ഞ ദിവസം വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ അടിയന്തര വിമാന ലാൻഡിംഗ് ഫീൽഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സി-130 ജെ വിമാനത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. അത്യാധുനിക യുദ്ധവിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും അടിയന്തര സാഹചര്യങ്ങളിൽ ഇറങ്ങാൻ സാധിക്കുന്ന ഇത്തരം പദ്ധതികൾ മേഖലയിലെ വ്യവസായ-വാണിജ്യ മേഖലകളിൽ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നുറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam