
ദില്ലി: ലോക്സഭയിൽ തങ്ങളുടെ എം പിമാർക്ക് കോൺഗ്രസ് അംഗങ്ങൾക്കൊപ്പം അല്ലാതെ പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കണമെന്ന ഡി എം കെയുടെ ആവശ്യം ലോക്സഭാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിന് പിന്നാലെ വിജയിന്‍റെ തമിഴക വെട്രി കഴകവും (ടി വി കെ) കോൺഗ്രസും തമ്മിൽ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഡി എം കെ നേതാവ് കനിമൊഴി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ ഈ അടിയന്തര നടപടി. നിലവിൽ 22 എം പിമാരുള്ള ഡി എം കെ, കോൺഗ്രസുമായുള്ള രാഷ്ട്രീയ ഭിന്നതയെത്തുടർന്ന് തങ്ങളുടെ പാർലമെന്റ് അംഗങ്ങൾ ഇനി മുതൽ പ്രത്യേകമായി ഇരിക്കുമെന്ന് വ്യക്തമാക്കിയതോടെ ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിലെ വിള്ളൽ കൂടുതൽ പ്രകടമായിരിക്കുകയാണ്. നേരത്തെ ഇന്ത്യ സഖ്യത്തിന്‍റെ ജൂൺ എട്ടിന് നടക്കാനിരിക്കുന്ന യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഡി എം കെ തീരുമാനിച്ചിരുന്നു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നും അതിനാൽ കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും തങ്ങൾ ഭാഗമാകില്ലെന്നും ഡി എം കെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കോൺഗ്രസിന്റെ നിലപാടുകളിൽ പാർട്ടി പ്രവർത്തകർക്ക് കടുത്ത അമർഷവും വേദനയുമുണ്ടെന്നും അവരുടെ വികാരങ്ങളെ മാനിച്ചാണ് ജൂൺ എട്ടിലെ യോഗത്തിലേക്കുള്ള ക്ഷണം നിരസിക്കുന്നതെന്നും ഡി എം കെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിന്റെ തുടക്കം മുതൽ അതിന്റെ ശക്തമായ നെടുംതൂണായി പ്രവർത്തിച്ചിരുന്നത് ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ആയിരുന്നുവെന്നും സഖ്യ രൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നത് എല്ലാ കക്ഷികൾക്കും ബോധ്യമുള്ള കാര്യമാണെന്നും പാർട്ടി ഓർമ്മിപ്പിച്ചു. കോൺഗ്രസ് നയിക്കുന്ന കൂട്ടായ്മയോടുള്ള വിയോജിപ്പ് കാരണം യോഗത്തിൽ നിന്നും മാറിനിൽക്കുന്നത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ നിന്നുള്ള പിന്മാറ്റമായി കാണരുതെന്നും ഡി എം കെ വിശദീകരിച്ചു. സഖ്യത്തിലെ മറ്റ് കക്ഷികൾ ഉന്നയിക്കുന്ന ജനക്ഷേമകരമായ ദേശീയ വിഷയങ്ങൾക്ക് ഡി എം കെയുടെ പൂർണ്ണ പിന്തുണയും ശബ്ദവും തുടർന്നും ഉണ്ടാകുമെന്നും തങ്ങൾ ഉയർത്തിയ പോരാട്ടങ്ങളിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam