
ദില്ലി: കോൺഗ്രസ് വിട്ടത് വിദ്വേഷമില്ലാതെയെന്ന് കപിൽ സിബൽ. സോണിയാ ഗാന്ധിയുമായി സംസാരിച്ചാണ് പാർട്ടി വിട്ടത്. കോൺഗ്രസിനെതിരെ പറഞ്ഞകാര്യങ്ങൾ ആവർത്തിക്കില്ലെന്നും കപിൽ സിബൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്വതന്ത്ര നിലപാട് സ്വീകരിക്കാനാണ് കോൺഗ്രസ് വിട്ടതെന്ന് കപിൽ സിബൽ പറഞ്ഞു. പാർലമെൻറിലും പുറത്തും പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യം ഇനി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക പാർട്ടികളുടെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് അദ്ദേഹം തള്ളി. പ്രാദേശിക പാർട്ടികൾക്കും ബിജെപിയെ നേരിടാനുള്ള ആശയ അടിത്തറയുണ്ട്. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാനാവും തന്റെ ശ്രമം. ഫെഡറൽ മുന്നണി എന്ന ചർച്ച പ്രതിപക്ഷ ഐക്യത്തിന് എതിരാണ്. പ്രതിപക്ഷത്ത് ഒരു നേതാവുണ്ടാകും. അത് രാഹുൽ ഗാന്ധിയാവുമോ എന്ന് ഇപ്പോൾ ചർച്ചചെയ്യേണ്ടതില്ല.
ഗ്യാൻവാപി മസ്ജിദ് കേസ് പോലുള്ള വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് പറയും. ഒരു പാർട്ടിയുടെയും ചട്ടക്കൂട് തനിക്ക് ബാധകമല്ലെന്നും കപിൽ സിബൽ പറഞ്ഞു.
നേതൃസ്ഥാനത്ത് നിന്ന ്ഗാന്ധി കുടുംബം മാറണമെന്നാവശ്യപ്പെട്ട ഗ്രൂപ്പ് 23ലെ തീവ്രനിലപാടുകാരനായിരുന്നു സിബല്‍. വാര്‍ത്തസമ്മേളനം വിളിച്ച് പോലും ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടു. ചിന്തന്‍ ശിബിരത്തോടെ ഗ്രൂപ്പ് 23ലെ ഒരു വിഭാഗം നേതൃത്വത്തോടടുത്തെങ്കിലും ശിബരത്തില്‍ നിന്ന് വിട്ട് നിന്ന് സിബല്‍ പ്രതിഷേധിച്ചു.ഒടുവില്‍ രാഹുല്‍ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടുമെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സിബല്‍ പാര്‍ട്ടിയുടെ പടിയിറങ്ങിയത്.
മൂന്ന് പതിറ്റാണ്ടോളം കോണ്‍ഗ്രസിന്‍റെ മുഖമായിരുന്ന കപില്‍ സിബല്‍ യുപിഎ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു.സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന്‍റെ പാണ്ഡിത്യം കോണ്‍ഗ്രസിന്‍റെ നിയമ പോരാട്ടത്തിനും മുതല്‍ക്കൂട്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam