Karnataka Anti-Conversion Bill; നിയമസഭയിൽ ചർച്ച തുടരും; ക്രൈസ്തവസംഘടനകളുടെ പ്രതിഷേധം ഇന്ന്

By Web TeamFirst Published Dec 22, 2021, 6:32 AM IST
Highlights

ബെലഗാവിൽ ക്രൈസ്തവ സംഘടനകൾ ഇന്ന് പ്രതിഷേധിക്കും. പ്രതിഷേധങ്ങൾക്കിടയിലും ബില്ല് പാസാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മതപരിവർത്തനത്തിന് പത്ത് വർഷം വരെ തടവ് ഉൾപ്പടെയുള്ള കർശന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. 
 

ബം​ഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ലിൻമേൽ (Anti-Conversion Bill) കർണാടക നിയമസഭയിൽ (Karnataka Assembly) ഇന്ന് ചർച്ച തുടരും. കോൺഗ്രസും (Congress) ജെഡിഎസും (JDS) സഭയിൽ ശക്തമായ പ്രതിഷേധം അറിയിക്കും. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂ‍ഢലക്ഷ്യമാണ് ബില്ലിന് പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം. 

ബെലഗാവിൽ ക്രൈസ്തവ സംഘടനകൾ ഇന്ന് പ്രതിഷേധിക്കും. പ്രതിഷേധങ്ങൾക്കിടയിലും ബില്ല് പാസാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മതപരിവർത്തനത്തിന് പത്ത് വർഷം വരെ തടവ് ഉൾപ്പടെയുള്ള കർശന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. 

പ്രതിപക്ഷ ബഹളത്തിനിടെയാണ്, മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് ഇന്നലെ സഭയില്‍ അവതരിപ്പിച്ചുത്. കോണ്‍ഗ്രസ്, ജെ‍ഡിഎസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാല്‍ ബില്ല് പാസാക്കുക തന്നെ ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്. രഹസ്യമായി മത അധിനിവേശമാണ് നടക്കുന്നത്..ഇത് സര്‍ക്കാരിന് അനുവദിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിയമം എന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് പറയുന്നത്. 

മുഖ്യമന്ത്രിയുമായി മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും പിന്‍മാറാത്തത് കടുത്ത അവഗണനയെന്ന വിലയിരുത്തലിലാണ് ക്രൈസ്തവ സംഘടനകള്‍ .  മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനവ്യാപക പ്രതിഷേധത്തിനാണ് തീരുമാനം. സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണ്. സ്ത്രീകള്‍, ദളിതര്‍, മുസ്ലീം വിഭാഗത്തിലുള്ളവരെ എല്ലാം പ്രതികൂലമായി ബാധിക്കും. ക്രൈസ്തവര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ധിക്കും എന്ന് ബം​ഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ പീറ്റര്‍ മച്ചാഡോ പറയുന്നു.

നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുന്ന മുഖ്യമന്ത്രിയെ മാറ്റണമെന്ന് വരെ ആവശ്യപ്പെട്ട് ലിംഗായത്ത് സമുദായം അടക്കം സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഭൂരിപക്ഷ സമുദായത്തിന്‍റെ പിന്തുണ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ അധികാരത്തിൽ എത്തിയാല്‍ നിയമം പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്‍കി പ്രചാരണ വിഷയമാക്കി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്.

click me!