
ബെംഗളൂരു: ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായി മദ്യത്തിന് നികുതി വർധിപ്പിക്കാൻ കർണാടക സർക്കാർ. മദ്യവിൽപനയിൽ നിന്നുള്ള വരുമാനം 10 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾക്കായി 45000 കോടി രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. ക്ഷേമപദ്ധതികൾക്കായി പ്രതിവർഷം 60000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജൂലൈയിൽ സിദ്ധരാമയ്യ സർക്കാർ ബജറ്റ് അവതരിപ്പിച്ചേക്കും.
മദ്യത്തിന് നികുതി വർധിപ്പിച്ച് വരുമാനം 35,000 കോടിയിൽ നിന്ന് 40000 കോടിയാക്കാനാണ് ലക്ഷ്യമിടുന്നത്. യെദിയൂരപ്പയുടെ കാലത്ത് മദ്യത്തിന് രണ്ട് തവണ അഡീഷണൽ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചിരുന്നു. ബസവരാജ് ബൊമ്മൈയും മദ്യ വരുമാനം വർധിപ്പിക്കാൻ തീരുമാനിച്ചു. അതേ പാതയിലാണ് സിദ്ധരാമയ്യ സർക്കാറും നീങ്ങുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ 35000 കോടിയായിരുന്നു ബൊമ്മൈ സർക്കാർ ലക്ഷ്യം വെച്ചതെങ്കിൽ 5000 കോടി അധികമാണ് സിദ്ധരാമയ്യ സർക്കാർ ലക്ഷ്യമിടുന്നത്. 47 ലക്ഷം കെയ്സാണ് കർണാടകയിലെ ഒരുമാസത്തെ ശരാശരി ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ഉപഭോഗം. 37 ലക്ഷം കെയ്സ് ബിയറും സംസ്ഥാനത്ത് ഒരുമാസം ഉപയോഗിക്കുന്നു.
ഇന്ത്യൻ നിർമ്മിത മദ്യത്തിന്റെ 18 നികുതി സ്ലാബുകളിലെല്ലാം ശരാശരി അഞ്ച് രൂപയുടെ അഡീഷണൽ എക്സൈസ് തീരുവ വർധിപ്പിക്കുമെന്നാണ് വിവരമെന്ന് കർണാടക വൈൻ മെർച്ചന്റ് അസോസിയേഷൻ ഭാരവാഹി ഹൊന്നഗിരി ഗൗഡ പറഞ്ഞു. ബിയറിന്റെ മേലുള്ള തീരുവയും വർധിപ്പിക്കും. ഒരു കുപ്പി ബിയറിന് 175% നികുതിയാണ് ഈടാക്കുന്നത്. ബിയറിന്റെ തീരുവ വർദ്ധന നാമമാത്രമായിരിക്കുമെന്നും സൂചനയുണ്ട്. ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലായതിനാൽ ഒന്നും തീരുമാനമായിട്ടില്ലെന്നും മദ്യനയം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ബജറ്റിനായി നമുക്ക് കാത്തിരിക്കാമെന്നും എക്സൈസ് മന്ത്രി ആർ ബി തിമ്മാപൂർ പറഞ്ഞു.
ഇ.ഡിക്ക് തിരിച്ചടി; പ്ലസ് ടു കോഴക്കേസിൽ കെഎം ഷാജിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam