
ബെംഗളൂരു: വിഐപി യാത്രക്കായി ഹെലികോപ്റ്ററും ജെറ്റും വാങ്ങാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. കർണാടക സർക്കാർ നിലവിൽ വിഐപി യാത്രക്കായി ഹെലികോപ്റ്ററുകളും സ്വകാര്യ ജെറ്റുകളും വാടകയ്ക്ക് എടുക്കുകയാണ്. ഇതൊഴിവാക്കാനാണ് സ്വന്തമായി വിമാനം വാങ്ങാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 5 സീറ്റർ ഹെലികോപ്റ്ററും 13 സീറ്റർ ജെറ്റും വാങ്ങാനാണ് തീരുമാനം. വിഐപി വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം വർഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ പറഞ്ഞു. സർക്കാർ ഉടൻ തന്നെ ഇതിനുള്ള ടെൻഡർ വിളിക്കും. ഒരു ഹെലികോപ്റ്ററും പ്രത്യേക വിമാനവും വാങ്ങുന്നതിന് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി എന്നെയും ഏതാനും മന്ത്രിമാരെയും ഏൽപ്പിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങൾ എന്താണ് ചെയ്യുന്നതെന്ന് പഠിച്ച് തീരുമാനമെടുക്കും. എച്ച്എഎല്ലുമായും (ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്) ഞങ്ങൾ ചർച്ച ചെയ്യുമെന്നും ശിവകുമാർ പറഞ്ഞു.
അതേസമയം, വിമർശനവുമായി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. വയറ് കാലിയാണെങ്കിലും മുടിയിൽ മുല്ലപ്പൂവെന്ന അവസ്ഥയാണെന്നും വികസനത്തിന് പണമില്ലാത്ത സർക്കാർ ആഡംബരത്തിനായി പൊതുജനങ്ങളുടെ പണം ധൂർത്തടിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
വികസന പ്രവർത്തനങ്ങൾക്ക് പണമില്ലെന്നും പുതിയ പദ്ധതികൾ ആരംഭിക്കാൻ പണമില്ലെന്നും പറയുന്നു. സർക്കാർ ജീവനക്കാർക്ക് പോലും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ജീവൻ മരണ സാഹചര്യങ്ങളിൽ പോരാടുന്ന രോഗികളിലേക്ക് കൃത്യസമയത്ത് എത്തുന്നില്ല. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള അടിസ്ഥാന പെൻഷൻ പോലും അവർക്ക് നൽകാൻ കഴിയുന്നില്ല. ഇത്രയും ദയനീയമായ സാമ്പത്തിക സ്ഥിതിയിൽ ഹെലികോപ്റ്ററും ജെറ്റും വാങ്ങുന്നത് അസംബന്ധമാണെന്ന് ബിജെപി മേധാവി വിജയേന്ദ്ര ആരോപിച്ചു.