
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ തിരിമറി നടന്നെന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിൻ്റെ ആരോപണത്തെ തള്ളി കാർത്തി ചിദംബരം എംപി രംഗത്ത്. തനിക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ വിശ്വാസമുണ്ടെന്ന് കാർത്തി ചിദംബരം പറഞ്ഞു. എന്നാൽ തന്റെ സഹപ്രവർത്തകർക്ക് വ്യത്യസ്‌ത അഭിപ്രായം ഉണ്ടെന്നറിയാം. എങ്കിലും നിലപാട് മാറില്ലെന്നും കാർത്തി ചിദംബരം പറഞ്ഞു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ വോട്ടിംഗ് മെഷീനിൽ തിരിമറി സംശയിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പോസ്റ്റൽ ബാലറ്റ് കണക്കുകൾ പുറത്തുവിട്ട് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗാണ് രംഗത്തെത്തിയത്. ഇതിന് പിറകെയാണ് ഇവിഎമ്മിൽ വിശ്വാസമുണ്ടെന്ന പരാമർശവുമായി കാർത്തിയെത്തിയത്.
മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റ് കണക്കുപ്രകാരം 190 സീറ്റുകളിൽ കോൺഗ്രസിനാണ് ലീഡെന്ന് ദ്വിഗ് വിജയ് സിംഗ് പറയുന്നു. ഈ വോട്ടിംഗ് പാറ്റേൺ സമ്പൂർണ്ണമായി മാറിയത് എങ്ങനെയാണ്. എത്രനാൾ ജനം നിശബ്ദരായി ഇരിക്കുമെന്നും ദ്വിഗ് വിജയ് സിംഗ് ചോദിക്കുന്നു. പോസ്റ്റൽ ബാലറ്റ് കണക്കുകൾ നിരത്തിയാണ് ദ്വിഗ് വിജയ് സിംഗിൻ്റെ ആരോപണം. 2003 മുതൽ താൻ ഇവിഎമ്മിന് എതിരാണ്. ജനാധിപത്യത്തെ പ്രൊഫഷണൽ ഹാക്കർമാർ നിയന്ത്രിക്കുന്നത് തടയണം. രാഷ്ട്രീയപാർട്ടികൾ വിഷയം ഗൗരവത്തോടെ എടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനും, സുപ്രീംകോടതിയും ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. അതേസമയം, മധ്യപ്രദേശിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലും കോൺഗ്രസിന്റെ നേതൃത്വം മാറുന്നില്ലെന്നാണ് സൂചന. കമൽനാഥിന്റെ നേതൃത്വത്തിൽ തന്നെ കോൺഗ്രസ് മുന്നോട്ട് പോവുമെന്നാണ് തീരുമാനം. ബിജെപി മുഖ്യമന്ത്രിയായി ശിവരാജ് ചൗഹാൻ തന്നെ രംഗത്തെത്തുമെന്നാണ് റിപ്പോർട്ട്.
അതിനിടെ, പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ മുന്നണി യോഗത്തില്‍ കല്ലുകടി തുടരുകയാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി യോഗത്തില്‍ പങ്കെടുത്തേക്കില്ല. തനിക്ക് യോഗത്തെ കുറിച്ച് അറിയില്ലെന്നും അന്നേ ദിവസം തനിക്ക് മറ്റ് പരിപാടികള്‍ ഉണ്ടെന്നും മമത പ്രതികരിച്ചു. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ മുന്നണി യോഗം ചേരുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളാനായാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്ര വലിയ തിരിച്ചടി കോണ്‍ഗ്രസിനുണ്ടാകുമായിരുന്നില്ലെന്ന് ജെഡിയു നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. നാളെയാണ് ഇന്ത്യ മുന്നണിയുടെ യോഗം ചേരുന്നത്.