
കവരത്തി: രാജ്യദ്രോഹ കേസിൽ സംവിധായക ഐഷ സുൽത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്നരമണിക്കൂർ നേരമാണ് കവരത്തിയിൽ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. മൂന്ന് ദിവസം കൂടി ദ്വീപിൽ തുടരാനും നിർദേശിച്ചിട്ടുണ്ട്.
വൈകിട്ട് നാല് മണിയോടെയാണ് കവരത്തിയിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ അഭിഭാഷകനൊപ്പം ഐഷ സുൽത്താന ഹാജരായത്. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ ബയോവെപ്പണാണെന്ന് ചാനൽ ചര്‍ച്ചയിൽ ഐഷ പറഞ്ഞെന്നാണ് കേസ്.
ചാനൽ ചര്‍ച്ചയുടെ വീഡിയോ ദൃശ്യങ്ങളടക്കം കാണിച്ചു കൊണ്ടായിരുന്നു മൊഴിയെടുക്കൽ. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്ന് പൊലീസ് ആരാഞ്ഞു. എന്നാൽ മനപ്പൂര്‍വ്വമായിരുന്നില്ലെന്നും നാക്ക് പിഴയായിരുന്നെന്നും പിറ്റേദിവസം തന്നെ തിരുത്തിയെന്നും ഐഷ സുൽത്താന മൊഴി നൽകി. മൊഴി വിശദമായി പഠിച്ചശേഷം തുടര്‍നടപടി എന്ത് വേണമെന്ന് ആലോചിക്കാനാണ് പൊലീസ് തീരുമാനം. ഇതിനായി അടുത്ത മൂന്ന് ദിവസം കൂടി ദ്വീപിൽ തുടരാൻ ഐഷയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമോപദേശത്തിന്‍റെ കൂടി പശ്ചാത്തലത്തിലാകും തുടര്‍ നടപടികൾ. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിട്ടയക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam