
ദില്ലി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും എതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് കേന്ദ്രസർക്കാരിന്റെ കുതന്ത്രമെന്ന് കെസി വേണുഗോപാൽ. വിലക്കയറ്റവും, തൊഴിലില്ലായ്മയും, പണപ്പെരുപ്പവും മൂലം കേന്ദ്രസർക്കാരിനെതിരെ ജനവികാരം ശക്തമാണ്. ഇത് വഴിതിരിച്ചുവിടാനാണ് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ ഇഡി അന്വേഷണമെന്നാണ് കെസി വേണുഗോപാൽ പ്രസ്താവനയിൽ ആരോപിച്ചത്.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സ്വർണ ലിപികളിൽ എഴുതപ്പെട്ട പാരമ്പര്യമാണ് നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റേത്. അത് സ്വാതന്ത്ര്യ സമരത്തിൽ നിന്ന് മുഖം തിരിച്ച് നടന്ന സംഘപരിവാറിന് ഇന്നും രാഷ്ട്രീയ വൈര്യം തീർക്കാനുള്ള അവസരമായിരിക്കുന്നുവെന്നതിൽ അദ്ഭുദമില്ല. 2015 ൽ ഇ ഡി തന്നെ അവസാനിപ്പിച്ച നാഷണൽ ഹെറാൾഡ് കേസ് യാതൊരു തുമ്പുമില്ലാതെ വീണ്ടും രാഷ്ട്രീയ ആയുധമാക്കി മാറ്റി കോൺഗ്രസ് നേതൃത്വത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢശ്രമമാണിതെന്നും അമ്പേ പരാജയപ്പെടുമെന്നും വേണുഗോപാൽ പറഞ്ഞു.
നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചു നടത്തപ്പെട്ടതാണ് നാഷണൽ ഹെറാൾഡ് ദിനപ്പത്രം. തീർത്തും അവാസ്തവമായ കള്ളപ്പണക്കേസ് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തെ കരിവാരിത്തേക്കാനുള്ള ശ്രമം ഇതുവരെയുള്ള രാഷ്ട്രീയ പകപോക്കലുകളും പരാജയപ്പെട്ടതിലുള്ള അമർഷമാണ് വ്യക്തമാകുന്നത്. രാജ്യത്തിൻറെ ശബ്ദമായിരുന്ന നാഷണൽ ഹെറാൾഡിനെ നിശബ്ദമാക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം ശ്രമിച്ചു പരാജയപ്പെട്ടത് പോലെയാണ് ഇപ്പോഴത്തെ നീക്കവും. ബിജെപിയുടെ അഹന്ത, നിയമ വ്യവസ്ഥക്കും, കോൺഗ്രസിന്റെ മുട്ടുമടക്കാത്ത പോരാട്ടത്തിന് മുന്നിലും പരാജയപ്പെടുമെന്നും കെസി വേണുഗോപാൽ പ്രസ്താവിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam