
ലഖ്നൗ: സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉത്തർപ്രദേശിൽ അറസ്റ്റിലായി. ഇരുവരും മലയാളികളാണ്. അൻസാദ് ബദറുദീൻ, ഫിറോസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഉത്തർപ്രദേശിലെ വിവിധയിടങ്ങളിൽ ആക്രമണം ലക്ഷ്യമിട്ടെന്ന് യുപി പൊലീസ് പറയുന്നു.
ചില ഹിന്ദു സംഘടനാ നേതാക്കളെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടെന്നും പൊലീസ് ആരോപിക്കുന്നു. സ്ഫോടനം ലക്ഷ്യമിട്ട് ഉത്തർപ്രദേശിലേക്ക് രണ്ട് പേർ എത്തുന്നു എന്ന് ഫെബ്രുവരി 11ന് രഹസ്യവിവരം കിട്ടി. ഇതനുസരിച്ച് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് ഉത്തർപ്രദേശിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് ഇവരെ പിടികൂടിയത്. ഇവരിൽ അൻസാദ് ബദറുദ്ദീൻ പത്തനംതിട്ട പന്തളം സ്വദേശിയാണ്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഓർഗനൈസറാണ്. ഇയാളെ കാൺമാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം ഭാര്യ പന്തളം സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. ദില്ലിയിൽ ജോലിക്ക് പോയതാണെന്നായിരുന്നു ഭാര്യ പറഞ്ഞത്. ഫിറോസ് ഖാൻ കോഴിക്കോട് സ്വദേശിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.