
ദില്ലി: കർണാടക സർക്കാരിൽ മുഖ്യമന്ത്രി മാറ്റത്തിന് സാധ്യതയുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സൂചന നൽകി. തീരുമാനമെടുക്കാൻ ഹൈക്കമാൻഡിന് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ മുഖ്യമന്ത്രി മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് ഖാർഗെയുടെ പ്രസ്താവന. തീരുമാനം ഹൈക്കമാൻഡിൻറെ കൈകളിലാണ്.
ഹൈക്കമാൻഡിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ഇവിടെ ആർക്കും പറയാൻ കഴിയില്ലെന്നും തീരുമാനം ഹൈക്കമാൻഡിന് വിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സിദ്ധരാമയ്യ തള്ളിക്കളഞ്ഞു.
സർക്കാർ അഞ്ച് വർഷം പാറപോലെ നിലനിൽക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഡി.കെ. ശിവകുമാറും ഞാനും ഒരുമിച്ചാണ്. ഈ സർക്കാർ അഞ്ച് വർഷം ഒരു പാറ പോലെ നിലനിൽക്കും. ബിജെപി നുണകൾക്ക് പേരുകേട്ടതാണ്. അതാണ് അവർ ചെയ്യുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് എംഎൽഎ എച്ച് എ ഇക്ബാൽ ഹുസൈനാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഡി കെ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് ഇക്ബാൽ ഹുസൈൻ അഭിപ്രായപ്പെട്ടിരുന്നു.
2023-ൽ കോൺഗ്രസ് കര്‍ണാടകയില്‍ അധികാരമേറ്റപ്പോൾ, സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും രണ്ടര വർഷം വീതം മുഖ്യമന്ത്രിയാകുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. റൊട്ടേഷൻ ഫോർമുല പാർട്ടി ഇതുവരെ സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല. നിലവിൽ, സിദ്ധരാമയ്യ മുഖ്യമന്ത്രിയും ശിവകുമാർ ഉപമുഖ്യമന്ത്രിയുമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam