
ദില്ലി: സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചതോടെ ലഡാക്ക് അതീവ ജാഗ്രതയിലാണ്. സംഘര്‍ഷത്തില്‍ കേന്ദ്ര സർക്കാർ ഗൂഢാലോചന വാദം ആവർത്തിക്കുകയാണ്. സംഘർഷം പൊട്ടിപ്പുറപ്പെട്ടത് കേന്ദ്രവുമായി ചർച്ച നടക്കാനിരിക്കേയാണ്. ഒക്ടോബർ 6 ന് ചർച്ച നിശ്ചയിച്ചിരുന്നു. സോനം വാങ് ചുക്കിന്‍റെ സമരവും പ്രസംഗങ്ങളുമാണ് സംഘർഷം ആളിക്കത്തിച്ചത് എന്നാണ് ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നത്.സോനം വാങ്ചുക്കിന് പിന്നിൽ കോൺഗ്രസാണെന്ന ആരോപണവും ഉണ്ട്. കല്ലേറിനും, സംഘർത്തിനും ആഹ്വാനം നൽകും വിധം കോൺഗ്രസ് നേതാക്കൾ പെരുമാറി എന്നുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
എന്നാല്‍, സംഘര്‍ഷത്തില്‍ രാഷ്ട്രീയപാർട്ടികളുടെ ഇടപെടലില്ലെന്നാണ് സോനം വാങ്ചുക്ക് പറയുന്നത്. സംഘർഷം രൂക്ഷമാകാതിരിക്കാനാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും വാങ്ചുക്ക് പ്രതികരിച്ചു. സംഘര്‍ഷത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. ലേ അടക്കമുള്ള സ്ഥലങ്ങളിൽ കർഫ്യൂ തുടരുകയാണ്. പ്രധാനപ്പെട്ട സ്ഥലങ്ങൾ എല്ലാം കർശന പൊലീസ് വലയത്തിലാണ്. സിആർപിഎഫിന്റെ അടക്കം അധികസേനയെ സുരക്ഷാ കാര്യങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. കൂടുതൽ പ്രശ്നങ്ങൾ ലഡാക്കിൽ ഉണ്ടാകാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
സോനം നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് യുവാക്കളെ തെരുവിലേക്ക് ഇറക്കിയത് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടല്‍. പൊലീസിന് നേരെ വലിയ ആക്രമണം ഉണ്ടായെന്നും ജീവൻ രക്ഷാർത്ഥമാണ് പൊലീസ് വെടിവച്ചതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. 30 സിആർപിഎഫ് ജവാൻമാർക്കും ആക്രമണത്തിൽ പരിക്കേറ്റു. സമരം അക്രമാസക്തമായപ്പോൾ ഒപ്പമുള്ളവരെ നിയന്ത്രിക്കാതെ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ച് തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെന്നും ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തി. ലഡാക്കിൽ നടന്ന സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam