
ഗാന്ധിനഗര്‍: ഗുജറാത്ത് മോർബിയില്‍ തൂക്കുപാലം തകർന്നുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജറാകില്ലെന്ന് ഗുജറാത്തിലെ രണ്ട് ബാർ അസോസിയേഷനുകൾ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
മോർബി ബാർ അസോസിയേഷന്റെ മുതിർന്ന അഭിഭാഷകൻ എസി പ്രജാപതി വാർത്താ ഏജൻസിയായ എഎൻഐയോടാണ് ഈ കാര്യം അറിയിച്ചത്. ഒറെവ എന്ന കമ്പനിയിലെ കുറ്റാരോപിതരായ ഒമ്പത് പേര്‍ക്ക് വേണ്ടി ഗുജറാത്തിലെ ബാര്‍ അസോസിയേഷനുകളിലെ അഭിഭാഷകര്‍ പ്രതിനിധീകരിക്കില്ല എന്ന പ്രമേയം ഇവര്‍ പാസാക്കിയെന്നാണ് വിവരം.
പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് ദിവസങ്ങൾക്ക് ശേഷം പാലം തകർന്നതിനെത്തുടർന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള ഒറെവ ഗ്രൂപ്പിനെതിരെ ആരോപണം ഉയര്‍ന്നത്. ജനത്തിരക്ക് ഒരു കാരണമായിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ കൃത്യമായി നടന്നില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാര്‍ത്തകള്‍.
പാലത്തിന്റെ തറ അറ്റകുറ്റപ്പണി നടത്തിയെങ്കിലും കേബിൾ നന്നാക്കിയില്ലെന്ന് അറസ്റ്റിലായവരെ കോടതിയില്‍ ഹാജറാക്കിയപ്പോള്‍ പ്രോസിക്യൂഷൻ ചൊവ്വാഴ്ച കോടതിയിൽ പറഞ്ഞു. അതിനാല്‍ പാലത്തിന് സമ്മര്‍ദ്ദം ഏറിയപ്പോള്‍ കേബിൾ പൊട്ടി. ഛത്ത് പൂജയോടനുബന്ധിച്ച് പാലത്തില്‍ വലിയ തിരക്കും അനുഭവപ്പെട്ടുവെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു.
ഒറെവ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ജയ്സുഖ് പട്ടേൽ പാലം ഒക്ടോബർ 26 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. അറ്റകുറ്റപ്പണികൾ കാരണം ഏകദേശം എട്ട് മാസത്തോളം പാലം അടച്ചിരുന്നു. നവീകരണത്തിനായി ഒരേവ രണ്ട് കോടി രൂപ ചെലവഴിച്ചതായി പട്ടേൽ അറിയിച്ചിരുന്നു. എന്നാല്‍ നാല് ദിവസത്തിന് ശേഷം പാലം തകർന്നു.
ഒറെവ ഗ്രൂപ്പിന്‍റെ രണ്ട് മാനേജർമാർ, പാലം നന്നാക്കിയ രണ്ട് സബ് കോൺട്രാക്ടർമാർ, സെക്യൂരിറ്റി ഗാർഡുകൾ, ടിക്കറ്റ് ബുക്കിംഗ് ക്ലാർക്കുമാർ എന്നിവരുൾപ്പെടെ ഒമ്പത് പേരാണ് പാലം തകര്‍ന്ന കേസിൽ അറസ്റ്റിലായത്. മാനേജർമാരെയും സബ് കോൺട്രാക്ടർമാരെയും പോലീസ് കസ്റ്റഡിയിൽ വിട്ടു, ബാക്കിയുള്ളവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഗുജറാത്ത് ദുരന്ത പശ്ചാത്തലത്തിൽ 2109 പാലങ്ങളിലും പരിശോധന നടത്താൻ ബംഗാൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam