
ചെന്നൈ: ഹോട്ടലിലെ ലിഫ്റ്റിനിടയില്‍ കാൽ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. ചെന്നൈ പെരമ്പൂര്‍ സ്വദേശി അഭിഷേക് (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്കായിരുന്നു ദാരുണമായ സംഭവം. ഹോട്ടലിലെ ഒന്‍പതാം നിലയിലെ ജോലി പൂര്‍ത്തിയാക്കിയ ശേഷം ട്രോളിയുമായി ലിഫ്റ്റില്‍ കയറുന്നതിനിടെയായിരുന്നു അപകടം. ലിഫ്റ്റില്‍ കയറിയ അഭിഷേക് എട്ടാം നിലയിലേക്കുള്ള ബട്ടണ്‍ അമര്‍ത്തി. ഇതിനിടെ ട്രോളി ലിഫ്റ്റിനിടയില്‍ കുടുങ്ങുകയായിരുന്നു.
ട്രോളി കുടുങ്ങിയിട്ടും ലിഫ്റ്റ് താഴേക്ക് നീങ്ങുകയും അഭിഷേകിന്റെ കാല്‍ അതിനിടയില്‍പ്പെട്ടുകയും ചെയ്തു. അലാറം കേട്ട് ഓടിയെത്തിയ ജവനക്കാർ അപകടം മനസിലാക്കി ഉടന്‍ ഫയർഫോഴ്സിൽ വിവരമറിയിച്ചു. അഗ്നിശമ സേന ഉടനെ സ്ഥലത്തെത്തിയെങ്കിലും അഭിഷേക് ലിഫ്റ്റിനിടയിൽപ്പെട്ട് മരിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
സംഭവത്തിൽ അഭിഷേകിന്റെ സഹോദരൻ പൊലീസിൽ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിൽ ലിഫ്റ്റ് ഇന്‍ ചാര്‍ജ് ഗോകുല്‍, ചീഫ് എഞ്ചിനിയര്‍ വിനോദ് കുമാര്‍, ഹോട്ടല്‍ മാനേജര്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.