
ചിമൂർ: തെരഞ്ഞെടുപ്പുകള്‍ വാഗ്ദാനപ്പെരുമഴയാണ് എന്ന് പൊതുവില്‍ പറയാറുണ്ട്. വോട്ട് പിടിക്കാന്‍ സ്ഥാനാർഥികള്‍ പല ഓഫറുകളും സമ്മതിദായകർക്ക് മുന്നില്‍വെക്കും. ഇങ്ങനെ പല തരത്തിലുള്ള വാഗ്ദാനങ്ങളും നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും ഇത്ര വിചിത്രമായ ഒരു വാഗ്ദാനം സ്ഥാനാർഥി തുറന്നുപറയുന്നത് മുമ്പാരും കേട്ടുകാണില്ല. വിജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യമായി ബിയറും ഇറക്കുമതി ചെയ്ത വിസ്‍കിയും നല്‍കും എന്നാണ് മഹാരാഷ്ട്രയിലെ വനിത സ്ഥാനാർഥിയുടെ വിവാദ വാഗ്ദാനം.
മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയില്‍ മത്സരിക്കുന്ന അഖില്‍ ഭാരതീയ മാനവത പാർട്ടി സ്ഥാനാർഥി വനിതാ റൗത്താണ് വിചിത്ര തെരഞ്ഞെടുപ്പ് വാഗ്ദാനം കൊണ്ട് ഞെട്ടിച്ചത്. എല്ലാ ഗ്രാമത്തിലും ബാറുകള്‍ വേണം എന്ന് വാദിക്കുന്ന റൗത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മദ്യം ലൈസന്‍സ് സംവിധാനത്തിലൂടെ വിതരണം ചെയ്യും എന്നാണ് പറയുന്നത്.
Read more: ലോക്സഭ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്തില്ലെങ്കില്‍ 350 രൂപ പിഴയോ? സത്യമറിയാം- Fact Check
'എല്ലാ ഗ്രാമത്തിലും ബാറുകള്‍ വേണം. ഇതൊക്കെ ഞാന്‍ കാണുന്ന പ്രശ്നങ്ങളാണ്. പാവപ്പെട്ട മനുഷ്യർക്ക് ബിയറോ നിലവാരമുള്ള വിസ്കിയോ കഴിക്കാന്‍ പറ്റാറില്ല. മോശം മദ്യമാണ് അവർ കഴിക്കുന്നത്. പരിധികളില്ലാതെ അത് ധാരാളം കഴിക്കുകയും ചെയ്യും. അതിനാല്‍ അവർ ഇറക്കുമതി ചെയ്ത മദ്യങ്ങള്‍ ഉപയോഗിക്കണം എന്നാണ് എന്‍റെ ആഗ്രഹം. അവരത് ആസ്വദിക്കട്ടെ. ആസ്വദിക്കുക മാത്രമാണ് എന്‍റെ ആഗ്രഹം' എന്നുമാണ് വനിതാ റൗത്തിന്‍റെ വാക്കുകള്‍ എന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 'അമിതമായി മദ്യപിച്ച് കുടുംബം തകർക്കുന്നത് ഒഴിവാക്കാനാണ് ലൈസന്‍സോടെ മദ്യം വിതരണം ചെയ്യാന്‍ ആഗ്രഹിക്കുന്നത്. പ്രായപൂർത്തിയായ ശേഷം മാത്രം മദ്യപിക്കാനേ അനുമതി നല്‍കാവൂ' എന്നും വനിതാ റൗത്ത് പറയുന്നു.
ഇതാദ്യമല്ല ഇത്തരം വിചിത്രമായ തെരഞ്ഞെടുപ്പ് വാഗ്ദാനം വനിതാ റൗത്ത് നല്‍കുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും സമാനമായ വാഗ്ദാനം നല്‍കി റൗത്ത് മത്സരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വനിതാ റൗത്തിന്‍റെ കെട്ടിവച്ച തുക ഈ വാഗ്ദാനത്തിന്‍റെ പേരില്‍ കണ്ടുകെട്ടുകയുണ്ടായി. എന്നിട്ടും മദ്യം ഓഫർ ചെയ്തുള്ള പ്രചാരണത്തില്‍ നിന്ന് വനിതാ റൗത്ത് ഇക്കുറി പിന്നോട്ടില്ല.
Read more: 238 തവണ തോറ്റിറ്റും പിന്നോട്ടില്ല; കെ പദ്മരാജന്‍ ഇക്കുറിയും മത്സരരംഗത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam