
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ വിവിധയിടങ്ങളിലായി രേഖപ്പെടുത്തിയത് ഭേദപ്പെട്ട പോളിംഗ്. അഞ്ച് മണിവരെ 62.31 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തെലങ്കാനയിൽ അഞ്ച് മണി വരെ 61.16% പോളിംഗാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിംഗ് ഭുവനഗിരിയിലാണ് രേഖപ്പെടുത്തിയത്(72.34%). അതേസമയം, ഹൈദരാബാദിൽ പോളിംഗ് അഞ്ച് മണി വരെ 40 ശതമാനം പോലും കടന്നില്ല (39.17%). മഹാരാഷ്ട്രയിൽ അഞ്ച് മണി വരെ 52.49% പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഏറ്റവും കൂടുതൽ പോളിംഗ് നന്ദുർബറിലാണ് രേഖപ്പെടുത്തിയത്.( 60.60%).
പൂനെ മേഖലയിലെ മൂന്നു മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നില്ല. ആന്ധ്രയിൽ 67.99 ശതമാനമാണ് അഞ്ചുമണി വരെയുള്ള പോളിംഗ്. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം, ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപകമായി സംഘർഷമുണ്ടായി. മോദി അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന ഇല്ലാതാക്കുമെന്ന് രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ വിമർശിച്ചു. പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് ദിവസം ആയിരത്തിലധികം പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയത്. ഛപ്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. കേതുഗ്രാമില്‍ പ്രവർത്തകനെ ഇന്നലെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത് സിപിഎം ആണെന്ന് തൃണമൂല്‍ ആരോപിച്ചു. ബെഹ്റാംപൂരില്‍ കോണ്‍ഗ്രസ് പ്രവർത്തകരും ടിഎംസി പ്രവർത്തകരും തമ്മിലും സംഘർഷം ഉണ്ടായി. ബിർഭുമില്‍ ബൂത്തിന് മുൻപില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ഓഫീസ് തൃണമൂല്‍ അടിച്ചുതകർത്തുവെന്ന് ബിജെപി ആരോപിച്ച് രംഗത്തെത്തുകയും ചെയ്തു.
കൃഷ്ണനഗറിലും ടിഎംസി ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയപ്പോൾ ബർദ്ധമാൻ ദുർഗാപൂരില്‍ കല്ലേറ് നടന്നു. ഉത്തർപ്രദേശില്‍ സമാജ്‍വാദി പാർട്ടി പ്രവർത്തകരെ ബിജെപി തടഞ്ഞുവെന്ന് പരാതിയുണ്ട്. കനൗജിലെ ഒരുബൂത്തില്‍ വിവിപാറ്റും ഇവിഎം മെഷീനുമായി പൊരുത്തക്കേട് ഉണ്ടായെന്ന ആരോപണവും ഉയർന്നു. അതിനിടെ, മധ്യപ്രദേശില്‍ ചിലയിടങ്ങളില്‍ പെയ്ത മഴ വോട്ടെടുപ്പിനെ ബാധിച്ചു. റായ്ബറേലിയില്‍ പ്രചരണത്തിനെത്തിയ രാഹുല്‍ഗാന്ധി ഭരണഘടന ഉന്നയിച്ച് മോദിയെ വിമർശിച്ചു.
അതേസമയം, മഹാരാഷ്ട്രയിലെ നാലാം ഘട്ട വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിലും പോളിംഗിൽ ഉണർവ് കണ്ടില്ല. നഗര കേന്ദ്രീകൃത മണ്ഡലങ്ങളെക്കാൾ ഗ്രാമീണ മണ്ഡലങ്ങളിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തി. ജൽനയും ബീഡും അടക്കം മറാത്ത പ്രക്ഷോഭം ശക്തമായിരുന്ന മണ്ഡലങ്ങളിൽ വലിയ തോതിൽ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 96 സീറ്റുകളില്‍ 2019 ൽ 49 സീറ്റുകളില്‍ എൻഡിഎ വിജയം നേടിയിരുന്നു. 12 സീറ്റുകളാണ് ഇന്ത്യ സഖ്യം നേടിയിരുന്നത്.
പൊന്നാനി ബോട്ട് അപകടം; നടപടിയുമായി കോസ്റ്റൽ പൊലീസ്, കപ്പൽ കസ്റ്റഡിയിലെടുത്തു
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam