
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ സന്യാസിക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്. ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുക ശരണാരുവിനെതിരെയാണ് കർണാടക പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഹൈസ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. ലിംഗായത്ത് മഠം നടത്തുന്ന സ്കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് സന്യാസി പീഡിപ്പിച്ചത്.
ലിംഗായത്ത് മഠം നടത്തുന്ന സ്കൂളിലെ 15,16 വയസ്സുള്ള വിദ്യാര്‍ത്ഥിനികളെ മൂന്നര വര്‍ഷത്തോളം ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഹോസ്റ്റല്‍ വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ ബെംഗളൂരു ആസ്ഥാനമായ എന്‍ജിഒയെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ശിശുസംരക്ഷണ സമിതി വഴി പൊലീസിനെ സമീപിച്ചതോടെ സന്യാസിക്കെതിരെ കേസെടുത്തു. എന്നാല്‍ ഇതുവരെയും സന്യാസിയെ കസ്റ്റിഡിയിലെടുത്തിട്ടില്ല. ഒളിവില്ലെന്നാണ് പൊലീസ് വിശദീകരണം. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇറക്കിയത്.
കര്‍ണാടകത്തിലെ നിര്‍ണായക വോട്ടു ബാങ്കാണ് ലിംഗായത്ത്. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങള്‍ വലിയ അടുപ്പമാണ് മഠവുമായി പുലര്‍ത്തുന്നത്. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കേ ലിംഗായത്ത് വിഭാഗത്തിലെ സന്യാസിക്ക് എതിരെ നടപടിക്ക് സര്‍ക്കാര്‍ തയാറാകുമോ എന്ന ചോദ്യം ബാക്കിയാണ്. ഇത് മുന്നിൽക്കണ്ട് ഉന്നത രാഷ്ട്രീയ-സാമുദായിക ബന്ധമുള്ള മഠത്തിലെ സന്യാസിയെ പൊലീസ് തന്നെയാണ് സംരക്ഷിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam