
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയും വെറും 100 മീറ്റർ അകലത്തിൽ നടത്തിയ റാലികൾ സംഘർഷത്തിൽ കലാശിച്ചു. മമത ബാനർജിയുടെ പ്രസംഗം തടസ്സപ്പെടുത്തുന്ന രീതിയിൽ ബിജെപി റാലിയിൽ ഉച്ചഭാഷിണി ഉപയോഗിച്ചതാണ് തർക്കത്തിന് കാരണമായത്. ഇതിൽ പ്രതിഷേധിച്ച് പ്രസംഗം പാതിവഴിയിൽ നിർത്തിയ മമത ജനങ്ങളോട് ക്ഷമ ചോദിച്ചുകൊണ്ട് വേദി വിട്ടു. തുടർന്ന് തൃണമൂൽ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ബിജെപി റാലി നടക്കുന്ന സ്ഥലത്ത് എത്തിയതോടെ ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും തുടങ്ങി. തുടർന്ന് പൊലീസ് ഇടപെട്ടു.
സംഘർഷം നടക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന സുവേന്ദു അധികാരി, ഈ കുഴപ്പങ്ങൾക്ക് കാരണം മമത ബാനർജിയാണെന്ന് ആരോപിച്ചു. തൃണമൂലിന്റെ ഗുണ്ടാരാജിന് ബിജെപി അർഹമായ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തോൽവി ഭയന്നാണ് മമത സംയമനം നഷ്ടപ്പെട്ട് പെരുമാറുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യയും കുറ്റപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. സുവേന്ദു അധികാരി ഭവാനിപൂരിന് പുറമെ നന്ദിഗ്രാമിൽ നിന്നും ജനവിധി തേടുന്നുണ്ട്.
മമത ബാനർജിയുടെ ശക്തമായ കോട്ടയായി കണക്കാക്കപ്പെടുന്ന മണ്ഡലമാണ് ഭവാനിപൂർ. 2011 മുതൽ മൂന്ന് തവണ മമത ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. ഏപ്രിൽ 23-ന് പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നിരുന്നു. ഭവാനിപൂർ ഉൾപ്പെടെയുള്ള ശേഷിക്കുന്ന മണ്ഡലങ്ങളിൽ ഏപ്രിൽ 29-നാണ് വോട്ടെടുപ്പ് നടക്കുക. മെയ് 4-നാണ് വോട്ടെണ്ണൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam