തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 49 വിദേശികള്‍ക്ക് പിഴ ശിക്ഷ വിധിച്ച് കോടതി

By Web TeamFirst Published Feb 25, 2021, 9:51 PM IST
Highlights

നേരത്തെ ദില്ലിയിലെ തബ്ലീഗ് ജമാഅത്തിന്‍റെ സമ്മേളനത്തില്‍ പങ്കെടുത്തതിന് 29 വിദേശികളടക്കം, 34 പേര്‍ക്കെതിരെ റജിസ്ട്രര്‍ ചെയ്ത എഫ്ഐആര്‍ ബോംബെ ഹൈക്കോടതി റദ്ദാക്കുകയും 36 പേരെ ദില്ലി കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു

ദില്ലി: തബ്ലീഗ് ജമാ അത്തില്‍ പങ്കെടുത്ത 49 വിദേശ പൌരന്മാര്‍ക്ക് പിഴയിട്ട് ലക്നൌ കോടതി. കൊവിഡ് മഹാമാരിയുടെ ആരംഭഘട്ടത്തില്1 ദില്ലിയില്‍ നടന്ന തബ്ലീഗ് ജമാ അത്തില്‍ ഭാഗമായതിനാണ് 1500 രൂപ വീതം പിഴയൊടുക്കാന്‍ 49 വിദേശ പൌരന്മാരോട് കോടതി നിര്‍ദ്ദേശിച്ചത്. തായ്ലാന്‍ഡ്, കിര്‍ഗിസ്ഥാന്‍, കസാഖിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നായി ഉത്തര്‍പ്രദേശില്‍ എത്തിയ 49 പേര്‍ക്കാണ് പിഴയിട്ടത്. കൊവിഡ് 19 വ്യാപനം തടയാനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഇവര്‍ ലംഘിച്ചതായി കോടതി വിലയിരുത്തി.

ലക്നൌ, ബഹ്റൈച്ച്, സിതാപൂര്‍, ബദോഹി എന്നിവിടങ്ങളില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പകര്‍ച്ചവ്യാധി നിയമം അനുസരിച്ചായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വിസ കയ്യിലുണ്ടായിരുന്ന വിനോദസഞ്ചാരികളായിരുന്നു തങ്ങളെന്നാണ് ഈ വിദേശ പൌരന്മാര്‍ കോടതിയെ അറിയിച്ചത്. നേരത്തെ ദില്ലിയിലെ തബ്ലീഗ് ജമാഅത്തിന്‍റെ സമ്മേളനത്തില്‍ പങ്കെടുത്തതിന് 29 വിദേശികളടക്കം, 34 പേര്‍ക്കെതിരെ റജിസ്ട്രര്‍ ചെയ്ത എഫ്ഐആര്‍ ബോംബെ ഹൈക്കോടതി ഔറംഗാബാദ് റദ്ദാക്കിയിരുന്നു.

കേസില്‍ തബ്ലീഗ് ജമാഅത്തിന്‍റെ സമ്മേളനത്തില്‍ പങ്കെടുത്തു എന്നതിനാല്‍ ഇവര്‍ വിസച്ചട്ടം ലംഘിച്ചതിനോ, രാജ്യത്ത് കൊവിഡ് പടര്‍ത്തിയതിനോ തെളിവുകള്‍ ഒന്നുമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി മുംബൈ പൊലീസ് എടുത്ത എഫ്ഐആര്‍ റദ്ദാക്കിയത്.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ദില്ലിയിലെ തബ്ലീഗ് ജമാഅത്തിന്‍റെ സമ്മേളനത്തില്‍ പങ്കെടുത്ത 36 വിദേശികളെ ദില്ലി കോടതിയും കുറ്റവിമുക്തരാക്കിയിരുന്നു.

ദില്ലി നിസാമുദീനില്‍ വച്ച് നടന്ന തബ്ലീഗ് ജമാഅത്ത് കൊവിഡ് ഹോട്ട്സ്പോട്ട് ആയിരുന്നു. ദില്ലി പൊലീസ് 955 വിദേശികള്‍ക്കെതിരായാണ് കേസ് എടുത്തിരുന്നത്. ഇതില്‍ ഭൂരിഭാഗം പേരും മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയിരുന്നു. 44 പേരാണ് വിചാരണയ്ക്ക് വിധേയരാകാന്‍ തീരുമാനിച്ചത്. നേരത്തെ പ്രാഥമിക തെളിവുകളുടെ അഭാവത്തില്‍ എട്ട് പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ചാര്‍ജ് ഷീറ്റില്‍ പേരുള്ളവരുടെ മര്‍ക്കസില്‍ പങ്കെടുത്തെന്നത് വ്യക്തമാക്കുന്ന തെളിവുകളിലെന്ന് വിശദമാക്കിയാണ് ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് ഗുര്‍മോഹിന കൌര്‍ ഇവരെ കുറ്റവിമുക്തരാക്കിയത്. 

click me!